ചണ്ഡിഗഡ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ മുൻ ജനപ്രതിനിധിയായ ബൽദേവ് കുമാർ(43) ഇന്ത്യയിൽ അഭയം തേടി. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഭീകരതയ്ക്കു പാക്കിസ്ഥാൻ പിന്തുണ നല്കുകയാണെന്നും ബൽദേവ് ആരോപിച്ചു. ഭാര്യക്കും രണ്ടു മക്കൾക്കും ഒപ്പം കഴിഞ്ഞ മാസമാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖന്നയിലാണ് ബൽദേവ് താമസിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ അസംബ്ലി അംഗമായിരുന്നു(എംപിഎ) ബൽദേവ്. ബാരികോട്ട് മണ്ഡലത്തെയായിരുന്നു ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
അഭയം തേടിയാണ് ഇന്ത്യയിലെത്തിയതെന്നും ഞങ്ങളെ സഹായിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുമെന്നു ബൽദേവ്കുമാർ പറഞ്ഞു. പാക്കിസ്ഥാനിലെ സാഹചര്യമെന്താണെന്നു ലോകം മുഴുവൻ വീക്ഷിക്കുകയാണ്.
ഇമ്രാൻ ഖാൻ സാഹിബ് അധികാരത്തിലെത്തിയാൽ പാക്കിസ്ഥാന്റെ സ്ഥിതി മാറുമെന്നായിരുന്നു കരുതിയത്. എന്നാൽ ഇമ്രാൻ പരാജയമായി മാറി.
പുതിയ പാക്കിസ്ഥാനെക്കുറിച്ച് ഖാൻ സാഹിബ് പറയുമായിരുന്നു. എന്നാൽ പഴയ പാക്കിസ്ഥാനായിരുന്നു ഭേദം. ന്യൂനപക്ഷ വിഭാഗക്കാർ ആക്രമിക്കപ്പെടുന്നു. മുസ്ലിംകൾ പോലും പാക്കിസ്ഥാനിൽ സുരക്ഷിതരല്ല.
പിന്നെ എന്നെപ്പോലുള്ള ആളുകൾ എങ്ങനെ സുരക്ഷിതരാകും? എന്റെ കുടുംബാംഗങ്ങളോടും പാക്കിസ്ഥാൻ വിട്ടുപോരാൻ അഭ്യർഥിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ നിരവധി ഹിന്ദു, സിക്ക് കുടുംബങ്ങൾ ഇന്ത്യയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നു. -ബൽദേവ് പറഞ്ഞു.
തന്നെ സഹായിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ സഹായി വിളിച്ചുവെന്നും ബൽദേവ് കുമാർ പറഞ്ഞു. 2007ൽ ഖന്ന സ്വദേശിനിയായ ഭാവനയെ ആണു ബൽദേവ് വിവാഹം കഴിച്ചത്. പാക്കിസ്ഥാനിലേക്കു പോകാൻ ആഗ്രഹമില്ലെന്നും കുട്ടികളുടെ നല്ല ഭാവിക്കായി ഇന്ത്യയിൽ താമസിക്കാനാണ് ആഗ്രഹമെന്നും ഭാവന പറഞ്ഞു.
ഇമ്രാന്റെ പാർട്ടി അംഗമായ ബൽദേവ്കുമാർ ഇന്ത്യയിൽ അഭയം തേടി
11:33 PM Sep 10, 2019 | Deepika.com