ന്യൂഡൽഹി: ആജീവനാന്ത കാലത്തേക്കല്ല കോണ്‍ഗ്രസിലേക്കു വന്നതെന്നും വോട്ടിനും സീറ്റിനും വേണ്ടി ആശയങ്ങൾ ത്യജിക്കാൻ കഴിയില്ലെന്നും ശശി തരൂർ എംപി. എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗമന ഇന്ത്യയെന്ന ആശയത്തിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയ്ക്കാണ് കോണ്‍ഗ്രസിൽ വന്നതെന്നും തരൂർ പറഞ്ഞു.
കാഷ്മീർ കാര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി മോദിയോടൊപ്പമാണെന്നും തരൂർ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ പാക്കിസ്ഥാനു കാര്യമില്ല. പ്രതിപക്ഷത്തായതിനാൽ രാജ്യത്തിനകത്ത് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തും. എന്നാൽ, ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി മോദിയുടെ നിലപാടിനൊപ്പമാണ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെന്നും തരൂർ പറഞ്ഞു.
ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിൽ യോഗത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പ്രസംഗിക്കുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു തരൂർ. ഇന്ത്യക്കെതിരേ ഇന്ന് പാക്കിസ്ഥാൻ ആരോപിക്കുന്ന കാര്യങ്ങളാണ് അവർ മുന്‍പു ചെയ്തത്. ഗിൽഗിത്- ബാൾട്ടിസ്റ്റാന്റെയും അധിനിവേശ കാഷ്മീരിന്റെയും അവസ്ഥ പാക്കിസ്ഥാൻ മാറ്റി. അതിനാൽ തന്നെ ഇന്ത്യയുടെമേൽ വിരൽ ചൂണ്ടാൻ പാക്കിസ്ഥാന് അവകാശമില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കുന്നതിനെ ബഹുമാനത്തോടെയാണു കേൾക്കുന്നത്. അദ്ദേഹം പോയി പ്രസംഗിക്കണം. ഞങ്ങൾ അദ്ദേഹത്തോടൊപ്പമാണ്: തരൂർ വിശദീകരിച്ചു.
മൃദു ഹിന്ദുത്വ അജൻഡ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നു പറഞ്ഞതിന്റെ പിന്നാലെയാണ് ആജീവാനന്ത കരിയർ തേടിയല്ല കോണ്‍ഗ്രസിൽ ചേർന്നതെന്നും കാഷ്മീർ കാര്യത്തിൽ മോദിയോടൊപ്പമാണെന്നുമുള്ള തരൂരിന്റെ പരാമർശം. നേരത്തെ മോദിയെ അനുകൂലിച്ചുവെന്ന പേരിൽ കെപിസിസി തരൂരിനോട് വിശദീകരണം തേടിയത് വിവാദമായിരുന്നു.
എന്നാൽ, തരൂരിന്റെ വിശദീകരണത്തോടെ വിവാദം അവസാനിപ്പിച്ചതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പ്രഖ്യാപിച്ചു. ഇതിനു ശേഷവും തരൂരിനെ വിമർശിച്ച് കെ. മുരളീധരൻ എംപിയും തിരിച്ച് അദ്ദേഹത്തെ പരോക്ഷമായി പരിഹസിച്ച് തരൂരും പ്രസ്താവന നടത്തിയിരുന്നു.
കോൺഗ്രസിലെത്തിയത് ആജീവനാന്ത കാലത്തേക്കല്ല: ശശി തരൂർ എംപി
12:34 AM Sep 10, 2019 | Deepika.com