ചണ്ഡീഗഡ്: സത്ലജ് നദിയിലേക്ക് പാക്കിസ്ഥാൻ കൂടുതൽ വെള്ളമൊഴുക്കിയതോടെ പഞ്ചാബ് സംസ്ഥാനത്തെ അതിർത്തി ഗ്രാമങ്ങൾ പ്രളയഭീഷണിയിലായി. ഉയർന്ന അളവിൽ വെള്ളം കുതിച്ചെത്തിയപ്പോൾ തെൻഡിവാഡ ഗ്രാമത്തിലെ ചിറ പൊളിഞ്ഞു. ഏതാനും ഗ്രാമങ്ങളിൽ വെള്ളം ഉയർന്നു. സംസ്ഥാനമുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സൈന്യത്തിന്റെ സഹായം സ്വീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ചിറ പുനഃസ്ഥാപിക്കാൻ തീരുമാനമായി.
ഗ്രാമങ്ങൾ ഉൾപ്പെടുന്ന ഫിറോസ്പുർ ജില്ലയിൽ ഉയർന്ന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മുൻകരുതലായി സൈന്യത്തെയും ദേശീയ ദുരന്തനിവാരണ സേനയേയും വിന്യസിച്ചു. ചില സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യ, ആരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാരെയും പലയിടത്തും വിന്യസിച്ചു. മണൽച്ചാക്കുകൾ ഉപയോഗിച്ച് ചിറ പുനഃസ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. ഏതാനും ദിവസം മുന്പും സത്ലജിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. ഇതോടെ 17 ഗ്രാമങ്ങളിൽ വെള്ളം ഉയർന്നു. കനത്ത മഴ മൂലം മേഖല നേരത്തേ തന്നെ ദുരിതത്തിലാണ്.
പാക്കിസ്ഥാൻ വീണ്ടും വെള്ളമൊഴുക്കി: അതിർത്തി ഗ്രാമങ്ങൾ പ്രളയഭീഷണിയിൽ
12:19 AM Aug 26, 2019 | Deepika.com