ന്യൂഡൽഹി: രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കൊപ്പം ശ്രീനഗറിലെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞതായി ആക്ഷേപം. ശ്രീനഗറിൽ വിമാനം എത്തിയ ഉടൻ മാധ്യമപ്രവർത്തകരെ നേതാക്കളിൽനിന്ന് അകറ്റുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെ വിഐപി ലോഞ്ചിലേക്ക് മാറ്റുകയും ഡൽഹിയിൽ നിന്നു പോയ മാധ്യമപ്രവർത്തകരെ ഡിപ്പാർച്ചർ ലോഞ്ചിൽ നിന്നു പുറത്തിറക്കി വിടുകയും ചെയ്തു.
മാധ്യമപ്രവർത്തകരോട് പോലീസ് മോശമായാണ് പെരുമാറിയത്. പ്രതിപക്ഷ നേതാക്കളോട് വിമാനത്താളവത്തിൽ വച്ചു സംസാരിക്കാൻ ശ്രമിച്ച ഇന്ത്യാ ടുഡേ റിപ്പോർട്ടർ മൗസുമി സിംഗിനു നേരേ കൈയേറ്റവും ഉണ്ടായി. മടക്കയാത്രയിൽ പ്രതിപക്ഷ നേതാക്കൾ തിരിച്ച വിമാനത്തിൽ ഈ മാധ്യമപ്രവർത്തകർക്കു മടങ്ങാനും കഴിഞ്ഞില്ല.
പ്രതിപക്ഷ നേതാക്കളോട് സഹകരിക്കണമെന്നും ശ്രീനഗർ സന്ദർശിക്കരുതെന്നും ജമ്മു കാഷ്മീർ അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെ പ്രതിപക്ഷ നേതാക്കൾ ഡൽഹിയിൽ തിരിച്ചെത്തി.
അതേസമയം, രാഹുൽ ഗാന്ധി ഉൾപ്പടെ പ്രതിപക്ഷം ഇപ്പോൾ കാഷ്മീരിൽ സന്ദർശനം നടത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് ഗവർണർ സത്യപാൽ മാലിക് പ്രതികരിച്ചത്. പ്രതിപക്ഷ സംഘത്തിന്റെ വരവ് വെറും രാഷ്്ട്രീയം മാത്രമാണെന്നും ഗവർണർ കുറ്റപ്പെടുത്തി. രാഹുൽ ഇപ്പോൾ ഇവിടെ വരേണ്ട ഒരാവശ്യവും ഇല്ല. വിഷയം പാർലമെന്റിൽ സംസാരിക്കുകയായിരുന്നു വേണ്ടത്. ഡൽഹിയിൽ പറഞ്ഞ നുണകൾ കാഷ്മീരിലുമെത്തി പറയേണ്ട ആവശ്യമില്ലെന്നുമാണ് സത്യപാൽ മാലിക് പറഞ്ഞത്. താൻ സദുദ്ദേശ്യത്തോടെയാണ് രാഹുലിനെ കാഷ്മീരിലേക്ക് ക്ഷണിച്ചത്. എന്നാൽ, അത് രാഷ്ട്രീയമായി വിനിയോഗിക്കുകയാണ് ചെയ്തത്. ഈ സമയത്ത് ദേശീയ താത്പര്യത്തിനൊപ്പം നിൽക്കുകയാണു വേണ്ടതെന്നും മാലിക് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ ശ്രീനഗറിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത് അവകാശങ്ങളുടെ പകൽക്കൊള്ളയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. ഏതാനും ദിവസങ്ങളിലായി കാഷ്മീരിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനാണ് സംഘം പുറപ്പെട്ടത്. സർക്കാർ അവകാശപ്പെടുന്നത് പോലെ കാഷ്മീർ താഴ്്വരയിൽ സമാധാനം നിലനിൽക്കുന്നു എങ്കിൽ പിന്നെ പ്രവേശനം വിലക്കുന്നതെന്തുകൊണ്ടാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ചോദിച്ചു.
മോദി സർക്കാർ എന്താണ് ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നതെന്നും കാഷ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചു എങ്കിൽ പിന്നെ എന്തിനാണ് പ്രതിപക്ഷ നേതാക്കൾക്ക് പ്രവേശനം നിഷേധിക്കാൻ ശ്രമിക്കുന്നതെന്നും കോണ്ഗ്രസും ചോദിച്ചു. പ്രതിപക്ഷ നേതാക്കൾക്ക് കാഷ്മീർ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടും രംഗത്തെത്തിയിരുന്നു.
രാഹുലിനൊപ്പമെത്തിയ മാധ്യമപ്രവർത്തകരെ മാറ്റി
12:25 AM Aug 25, 2019 | Deepika.com