ന്യൂഡൽഹി: ഇന്ത്യക്കെതിരേ ആക്രമണങ്ങൾ നടത്തിയ ഭീകരസംഘടനകൾക്കു സാന്പത്തികസഹായം നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ ഏഷ്യാ പസഫിക് ഗ്രൂപ്പ് കരന്പട്ടികയിൽപെടുത്തി. ഭീകരസംഘടനകൾക്കുള്ള സാന്പത്തിക സ്രോതസ് ഇല്ലാതാക്കുന്നതിനും സാന്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുമുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്എടിഎഫ്.
ഭീകരസംഘടനകൾക്കു സാന്പത്തികസഹായം നൽകുന്നതു നിർത്തലാക്കാൻ പാക്കിസ്ഥാന് ഈ വർഷം മേയ് വരെ സമയം നൽകിയിരുന്നു. എന്നാൽ ഇതു നടപ്പാക്കാൻ ഇസ്ലാമാബാദ് പരാജയപ്പെട്ടതായി ഓസ്ട്രേലിയയിലെ കാൻബറയിൽ ചേർന്ന എഫ്എടിഎഫ് യോഗം വിലയിരുത്തി. എഫ്എടിഎഫ് മുന്നോട്ടുവച്ച 40 മാനദണ്ഡങ്ങളിൽ 38 എണ്ണവും പാലിക്കാൻ പാക്കിസ്ഥാൻ തയാറാകാത്ത സാഹചര്യത്തിലാണു കടുത്ത തീരുമാനം.
എഫ്എടിഎഫിന്റെ നിർദേശപ്രകാരം നടപ്പാക്കിയ കാര്യങ്ങൾ വിശദീകരിച്ച് 450 പേജുള്ള റിപ്പോർട്ട് പാക്കിസ്ഥാൻ സമർപ്പിച്ചിരുന്നു. എന്നാൽ, ഇതു തൃപ്തികരമല്ലെന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ് നിലപാട്. രണ്ട് ദിവസമായി ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പാക്കിസ്ഥാനെ കരിന്പട്ടികയിൽ പെടുത്താൻ തീരുമാനമായത്.
ഇന്ത്യൻ സംഘത്തിൽ ആഭ്യന്തര, വിദേശകാര്യ, ധനകാര്യമന്ത്രാലയത്തിലെ ഉന്നതരുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ ഗവർണറുടെ നേതൃത്വത്തിലായിരുന്നു പാക് സംഘം.
കരിന്പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നോ ഐഎംഎഫ് ഉൾപ്പെടെ അന്താരാഷ്ട്ര സംവിധാനങ്ങളിൽ നിന്നോ ധനസഹായം ലഭിക്കില്ല. സാന്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കി സ്ഥാന് എഫ്എടിഎഫ് തീരുമാനം പ്രതിസന്ധിയായേക്കും.
ഭീകരപ്രവർത്തനം: പാക്കിസ്ഥാൻ എഫ്എടിഎഫ് കരിന്പട്ടികയിൽ
12:14 AM Aug 24, 2019 | Deepika.com