ന്യൂഡൽഹി: രാത്രിയിൽ മതിൽചാടിക്കടന്ന് അറസ്റ്റ് ചെയ്ത മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ പ്രത്യേക കോടതിയുടെ അനുമതിയോടെ സിബിഐ നാലു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സിബിഐ ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും വാദിച്ച ചിദംബരത്തിന്റെ അഭിഭാഷകർ കപിൽ സിബലും മനു അഭിഷേക് സിംഗ്വിയും കസ്റ്റഡിയിൽ വിടുന്നതിനെ എതിർത്തു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും രേഖകൾ കണ്ടെത്തേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകനായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു.
ഒന്നര മണിക്കൂർ നീണ്ട വാദത്തിനു ശേഷമാണ് സിബിഐ പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാർ വിധി പറഞ്ഞത്. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇതു നാലു ദിവസമാക്കി ചുരുക്കി 26 വരെ കസ്റ്റഡിയിൽ വിട്ടു. ദിവസവും അര മണിക്കൂർ സമയം കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും ചിദംബരത്തെ സന്ദർശിക്കാം.
അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സിബിഐയുടെ വാദത്തെ കോടതിയിൽ ചിദംബരംതന്നെ എതിർത്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഉന്നയിച്ച ഒരു ചോദ്യത്തിനും താൻ മറുപടി നൽകാതിരുന്നിട്ടില്ല. അത് കേസ് ഡയറി പരിശോധിക്കുന്പോൾ മനസിലാക്കാനാകും. തനിക്കു വിദേശബാങ്ക് അക്കൗണ്ടില്ലെന്നും താൻ ഒരു പൈസപോലും ആരുടെ കൈയിൽനിന്നും വാങ്ങിയിട്ടില്ലെന്നും ചിദംബരം വാദിച്ചു. പ്രതി സ്വയം വാദിച്ചതിനെ സിബിഐ അഭിഭാഷകർ എതിർത്തു. എന്നാൽ, കോടതി വാദിക്കാൻ അനുവദിച്ചു.
ചോദ്യംചെയ്യുന്നതിനു കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിനു ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങളാണ് സോളിസിറ്റർ ജനറൽ ഉന്നയിച്ചത്. വളരെ വ്യക്തമായ പണം തട്ടിപ്പുകേസാണിതെന്നും വലിയ ബുദ്ധിമാനായ ഒരാളാണ് ഇതിനു പിന്നിലെന്നത് തള്ളിക്കളയാനാവില്ലെന്നുമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സുനിൽ ഗൗർ വിധിന്യായത്തിൽ പരാമർശിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടിയ തുഷാർ മേത്ത, നിയമം അറിയാവുന്ന ആളും ബുദ്ധിമാനുമായ ഒരാളിൽനിന്നു വിവരങ്ങൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നു വാദിച്ചു.
എന്നാൽ, ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്തിട്ടും ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ചോദ്യംചെയ്തതെന്നു കപിൽ സിബലും മനു അഭിഷേക് സിംഗ്വിയും മറുവാദം ഉന്നയിച്ചു. 12 ചോദ്യങ്ങൾ ചോദിച്ചതിൽ ഒന്നിനു പോലും മറുപടി നൽകാതിരുന്നിട്ടില്ല. ചിദംബരത്തിനെതി രായ ഐഎൻഎക്സ് മീഡിയ കേസിൽ ഇന്ദ്രാണി മുഖർജിയുടെ മൊഴി മാത്രമാണ് അടിസ്ഥാനമായിട്ടുള്ളത്. മൊഴിയെടുത്തശേഷം 12 മാസം ഒരു നടപടിയുമുണ്ടായില്ല.
കൂടാതെ, കേസിൽ ഉൾപ്പെട്ട കാർത്തി ചിദംബരവും ചാർട്ടേർഡ് അക്കൗണ്ടന്റ് ഭാസ്കർ രാമനും ഇന്ദ്രാണി മുഖർജിയും പീറ്റർ മുഖർജിയുമെല്ലാം ജാമ്യത്തിലാണ്. കരട് കുറ്റപത്രം തയാറായെന്നാണ് സിബിഐ പറയുന്നത്. അങ്ങനെയെങ്കിൽ അന്വേഷണം പൂർത്തിയായെന്നാണ് അർഥം. തെളിവുകളെടുക്കുകയല്ല, മറ്റെന്തൊക്കെയോ ആണ് ഈ കേസിനു പിന്നിലുള്ളതെന്നും സിബൽ വാദിച്ചു.
ജിജി ലൂക്കോസ്
മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു
01:21 AM Aug 23, 2019 | Deepika.com