ചെന്നൈ: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ നടത്തിയ കൂടുതൽ വിവാദ പരാമർശങ്ങൾ ഹൈക്കോടതി രജിസ്ട്രിയിൽനിന്നു നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥൻ സ്വമേധയാ നിർദേശിച്ചു.
റദ്ദാക്കിയ ഭാഗം നീക്കം ചെയ്ത് ഉത്തരവിന്റെ പുതിയ കോപ്പി പുറത്തിറക്കാൻ രജിസ്ട്രിയോടു ജഡ്ജി നിർദേശിച്ചു. കേസിൽ വീണ്ടും വാദം കേൾക്കണമെന്നും ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും മുതിർന്ന അഭിഭാഷകൻ വൈഗ ബുധനാഴ്ച ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ക്രൈസ്തവ മിഷണറിമാരുടെയും വനിതകളുടെയും കേസുകൾ ജസ്റ്റീസ് വൈദ്യനാഥനെ ഏൽപ്പിക്കരുതെന്നാവശ്യപ്പെട്ട് വൈഗയുടെ നേതൃത്വത്തിൽ 64 അഭിഭാഷകർ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു നിവേദനം നല്‍കിയിരുന്നു. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായി കോടതിമുറികൾ മാറ്റരുതെന്നു നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിശ്രപഠനം പെണ്‍കുട്ടികൾക്കു തീർത്തും സുരക്ഷിതമല്ലെന്നും നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥൻ യാതൊരു പഠനറിപ്പോർട്ടുകളുടെയും പിൻബലമില്ലാതെ വിധിയിൽ എഴുതിവച്ചത്. ജസ്റ്റീസ് വൈദ്യനാഥന്റെ പരാമർശത്തിനെതിരേ തമിഴ്നാട് ബിഷപ്സ് കൗൺസിലും നിരവധി സംഘടനകളും രംഗത്തുവന്നിരുന്നു.
ക്രൈസ്തവവിരുദ്ധ പരാമർശങ്ങൾ നീക്കി ഉത്തരവിറക്കണം: മദ്രാസ് ഹൈക്കോടതി
01:19 AM Aug 23, 2019 | Deepika.com