ഇൻഡോർ: ഒരു വയസുള്ള കുഞ്ഞിന്റെ കരച്ചിൽ ഉറക്കം തടസപ്പെടുത്തിയതിനെ ചൊല്ലിയുള്ള വാഗ്വാദത്തിനൊടുവിൽ യുവാവ് ഭാര്യയെ മുത്തലാക്ക് ചൊല്ലിയതായി പരാതി. മധ്യപ്രദേശിലെ ബാർവാനി ജില്ലയിൽനിന്നുള്ള ഉസ്മ അൻസാരി (21) ആണ് ഇൻഡോർ സ്വദേശിയായ ഭർത്താവ് അക്ബറിനെതിരേ പരാതി നൽകിയത്.
യുവതിയുടെ പരാതി ഇങ്ങനെ: കഴിഞ്ഞ ഓഗസ്റ്റ് നാലിന് സുഖമില്ലാതിരുന്ന കുഞ്ഞ് രാത്രിയിൽ ഉണർന്നു കരഞ്ഞു. അത് ഭർത്താവിന്റെ ഉറക്കം തടസപ്പെടുത്തി. കുഞ്ഞിനെ കൊന്നു കളയാൻ അയാൾ ആവശ്യപ്പെട്ടതിനെത്തുടർന്നു വാഗ്വാദമായി. ബഹളം കേട്ട് വന്ന അമ്മായിയച്ഛനും ഭർതൃസഹോദരനും തന്നെ മർദിച്ചു. കുഞ്ഞിനെ കട്ടിലിൽനിന്നെടുത്തെറിഞ്ഞു. ബന്ധുക്കളുടെ മുന്നിൽ നിന്നു തന്നെ മുത്തലാക്ക് ചൊല്ലിയ ഭർത്താവ്, അമ്മയെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. വീട്ടിൽനിന്നു തന്നെയും മകളെയും പുറത്താക്കി.
ഭർത്താവും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ പീഡിപ്പിച്ചിരുന്നതായും യുവതി ആരോപിച്ചു. സംഭവങ്ങൾ അരങ്ങേറിയത് ഇൻഡോറിലായതിനാൽ കേസ് അവിടേക്ക് കൈമാറിയതായി ബാർവാനി എസ്പി ഡി.ആർ. ടെനിവാർ പറഞ്ഞു. തങ്ങൾക്ക് പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ റാവുജി പോലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ സുനിൽ ഗുപ്ത പരാതിക്കാരിയുമായി ബന്ധപ്പെട്ടശേഷം അന്വേഷണം നടത്തുമെന്ന് കൂട്ടിച്ചേർത്തു. മുത്തലാക്ക് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മകളുടെ കരച്ചിൽ ശല്യമായി; യുവാവ് ഭാര്യയെ മൊഴിചൊല്ലി
12:32 AM Aug 22, 2019 | Deepika.com