ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കേസിൽ മകൻ കാർത്തി ചിദംബരത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തതിനു പിന്നാലെ ചിദംബരം നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സുനിൽ ഗൗറിന്റെ നടപടി. ഇതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സിബിഐ ആരംഭിച്ചു.
നടപടികളുടെ ഭാഗമായി ഇന്നലെ സിബിഐ സംഘം ചിദംബരത്തിന്റെ വസതിയിലെത്തിയെങ്കിലും രാത്രിയോടെ മടങ്ങി. അതേസമയം, ഹൈക്കോടതി വിധിക്കെതിരേ ഇന്നു തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ചിദംബരം അറിയിച്ചു.
ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്സ് മീഡിയയിൽ 305 കോടിയുടെ ഇടപാട് നടത്തുന്നതിനു വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി വഴിവിട്ട് നേടിയെന്നാണ് ആരോപണം. 2007ൽ നടന്ന ഇടപാടിൽ മകൻ കാർത്തി ചിദംബരം പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് കാർത്തിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള 54 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരെ അറസ്റ്റ് ചെയ്തു നടത്തിയ ചോദ്യം ചെയ്യലിലാണ് അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഡൽഹി കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. 2018 ജൂലൈയിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.
പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിനു സാധ്യത
06:10 AM Aug 21, 2019 | Deepika.com