ബംഗളൂരു: കർണാടകയിൽ ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വികസിപ്പിച്ച ആദ്യദിനംതന്നെ പാർട്ടിയിൽ പൊട്ടിത്തെറി.
യെദിയൂരപ്പയുടെ വിശ്വസ്തരിൽ പലർക്കും മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതാണു പ്രതിഷേധത്തിനിടയാക്കിയത്. യെദിയൂരപ്പ നിർദേശിച്ച പല പേരുകളും വെട്ടി മന്ത്രിമാരെ തീരുമാനിച്ചത് കേന്ദ്രനേതൃത്വമാണ്. തിങ്കളാഴ്ച രാത്രിയും ചില പേരുകൾ വെട്ടിയാണു മന്ത്രിമാരുടെ അന്തിമപട്ടികയ്ക്കു കേന്ദ്രനേതൃത്വം അനുമതി നൽകിയത്. പ്രതിഷേധ സൂചകമായി മന്ത്രിസ്ഥാന മോഹികളായ നിരവധി എംഎൽഎമാർ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. രേണുകാചാര്യ, ബാലചന്ദ്ര ജാർഖിഹൊളി, ഉമേഷ് കാട്ടി, തിപ്പറെഡ്ഡി, ബാസനഗൗഡ പാട്ടീൽ യത്നാൽ, മുരുഗേഷ് നിരാണി, രാംദാസ്, ശിവനഗൗഡ നായക്, കെ.ജി.ബൊപ്പയ്യ തുടങ്ങിയവരാണ് സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചത്. ചില എംഎൽഎമാരാകട്ടെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ചിത്രദുർഗയിൽനിന്നുള്ള മുതിർന്ന എംഎൽഎ ജി.എച്ച്.തിപ്പറെഡ്ഡിയാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. സ്വതന്ത്രനായും പിന്നീട് ബിജെപി സ്ഥാനാർഥിയായും ആറു പ്രാവശ്യമായി തുടർച്ചയായി വൻ ഭൂരിപക്ഷത്തിൽ ജയിച്ചുവരുന്ന തന്നെ മന്ത്രിസഭയിൽനിന്നു തഴഞ്ഞത് ശരിയായില്ലെന്നും യെദിയൂരപ്പയിലും പാർട്ടി നേതൃത്വത്തിലും സമ്മർദം ചെലുത്താനായി ഉടൻ സമാനമനസ്കരായ എംഎൽഎമാരുടെ യോഗം ബംഗളൂരുവിൽ വിളിച്ചുചേർക്കുമെന്നും തിപ്പറെഡ്ഡി വ്യക്തമാക്കി. തിപ്പറെഡ്ഡിയുടെ രോഷാകുലരായ അനുയായികൾ ചിത്രദുർഗ ടൗണിൽ വാഹനങ്ങൾക്കു തീവയ്ക്കുകയും പ്രകടനം നടത്തുകയും ചെയ്തു. ദളിത് നേതാവ് അങ്കാറ, മുതിർന്ന നേതാക്കളായ ഗൂളിഹാട്ടി ശേഖർ, രാമപ്പ ലാമാനി തുടങ്ങിയവരും പാർട്ടിനേതൃത്വത്തിനെതിരേ രംഗത്തുവന്നു.
15 വർഷത്തിനുശേഷം ഇതാദ്യമായി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബലരായ ജാർഖിഹൊളി കുടുംബത്തിൽനിന്ന് ഒരാളും മന്ത്രിസഭയിൽ ഇല്ലെന്നതു ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേഷ് ജാർഖിഹൊളിയുടെ നേതൃത്വത്തിൽ നടത്തിയ അട്ടിമറിയാണ് കോണ്‍ഗ്രസ്- ജെഡിഎസ് സർക്കാരിന്റെ പതനത്തിലേക്കു നയിച്ചത്. രമേഷ് ജാർഖിഹൊളിയുൾപ്പെടെയുള്ള കോണ്‍ഗ്രസിലെയും ജെഡിഎസിലെയും 17 വിമതരിൽ 12 പേർക്കു മന്ത്രിസ്ഥാനം നൽകുമെന്നായിരുന്നു വിമതനീക്കത്തിന് എല്ലാവിധ സഹായവും നൽകിയ യെദിയൂരപ്പയുടെ വാഗ്ദാനം. എന്നാൽ, മുൻ സ്പീക്കർ അയോഗ്യരാക്കിയതിനാൽ ഇവരുടെ രാഷ്ട്രീയഭാവി ഇനി തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്. മന്ത്രിസഭയിൽ 34 പേരെവരെ ഉൾപ്പെടുത്താം.
അതിനാൽത്തന്നെ അവശേഷിക്കുന്ന 16 ഒഴിവുകളിൽ അസംതൃപ്തരെ ഉൾപ്പെടുത്തി വിമതസ്വരം ഇല്ലാതാക്കാമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ, സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായാൽ 17 വിമതരെയും എവിടെ ഉൾപ്പെടുത്തുമെന്നതു ബിജെപിക്ക് തലവേദനയാണ്. വിമതരിൽ ചിലർ കോണ്‍ഗ്രസുമായി അനുനയ ചർച്ചകൾ നടത്തിവരുന്നുമുണ്ട്. അധികാരമേറ്റെടുത്ത് 25 ദിവസങ്ങൾക്കു ശേഷമാണ് യെദിയൂരപ്പ മന്ത്രിസഭ വികസിപ്പിക്കുന്നത്.
യെദിയൂരപ്പയുടെ വിശ്വസ്തരെ തഴഞ്ഞു, പ്രതിഷേധം
05:57 AM Aug 21, 2019 | Deepika.com