ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിനു സുപ്രീംകോടതി നോട്ടീസയച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ്, മുംബൈ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫേസ്ബുക്കിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി. സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നിലപാട് അറിയിച്ചു.
ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യത്തിലാണ് ജസ്റ്റീസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനു നോട്ടീസയച്ചത്. ഇക്കാര്യത്തിൽ ഗൂഗിൾ, ട്വിറ്റർ, യുട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളോടും നിലപാട് തേടിയിട്ടുണ്ട്. സെപ്റ്റംബർ 13നകം നിലപാട് അറിയിക്കണം. അതേസമയം, ഹൈക്കോടതികളിലുള്ള കേസ് നടപടികളിൽ ഇടപെടാൻ കോടതി തയാറായില്ല. എന്നാൽ, വിഷയത്തിൽ അന്തിമ തീരുമാനമെടുക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലുള്ള അശ്ലീലങ്ങളും അപകീർത്തിപരവുമായ ഘടകങ്ങൾ ഉൾപ്പെടുത്തുന്നത് നിയന്ത്രിക്കുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾ, വ്യാജ വാർത്ത തുടങ്ങിയവ കണ്ടെത്തുന്നതിനും അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് തമിഴ്നാട് സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ വാദിച്ചത്. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കേസ് സുപ്രീംകോടതിയിലേക്കു മാറ്റുന്നതിനെയും എജി എതിർത്തു. നിരവധി ദിവസത്തെ വാദം പൂർത്തിയായതാണെന്നും ഉത്തരവ് പുറപ്പെടുവിക്കാൻ അനുമതി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരം കാര്യങ്ങളിൽ സുപ്രീംകോടതിയാണ് വാദം കേൾക്കേണ്ടതെന്നു ഫേസ്ബുക്കിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയും വാദിച്ചു. കേസ് വീണ്ടും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
സമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം: ഹർജി
12:19 AM Aug 21, 2019 | Deepika.com