ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ മദ്രാസ് ഹൈക്കോടതി ജഡ്ജി നടത്തിയ നിരീക്ഷണങ്ങൾ ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുലർത്തിവരുന്ന ഉന്നത ധാർമികനിലവാരം ചോദ്യം ചെയ്യാൻ ആകാത്തതാണെന്ന് ന്യൂനപക്ഷ കമ്മീഷൻ ദേശീയ വൈസ് ചെയർമാൻ ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ക്രൈസ്തവർ നടത്തുന്നവയാണ്. ക്രൈസ്തവ സമുദായത്തിന്റെ സംഭാവനകളെ രാജ്യമാകെ സ്വീകരിച്ചതും അംഗീകാരം നൽകുന്നതുമാണ്. ഇക്കാര്യം ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നിട്ടും പരിഗണിച്ച കേസുമായി ബന്ധമില്ലാത്ത മതപരിവർത്തനം അടക്കമുള്ളവ പൊതുവായി ആരോപിച്ചത് ആവശ്യമില്ലാതെ പ്രശ്നം ഉയർത്തുന്നതിനാണെന്നു തോന്നുന്നതായി ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ പ്രസ്താവയിൽ പറഞ്ഞു.
ജുഡീഷറി അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ഉന്നത ധാർമിക നിലവാരം പുലർത്താൻ ഉത്തരവാദപ്പെട്ടതാണ്. പല അളവുകോലുകൾ ഉണ്ടാകാൻ പാടില്ല. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ ഒറ്റപ്പെട്ട വീഴ്ചയുടെ പേരിൽ മറ്റു സ്ഥാപനങ്ങളെയോ ഒരു കൂട്ടം വ്യക്തികളെയോ ഏതെങ്കിലുമൊരു സമുദായത്തെയാകെയോ സാമാന്യവത്കരിക്കരുത്.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ്-പെണ് മിശ്രപഠനം കുട്ടികളുടെ, പ്രത്യേകിച്ച് പെണ്കുട്ടികളുടെ ഭാവിക്ക് തീർത്തും സുരക്ഷിതമല്ലെന്ന് മാതാപിതാക്കൾക്കു തോന്നുന്നുവെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ പ്രസ്താവന ക്രൈസ്തവർക്കിടയിൽ വലിയ ഞെട്ടലും വേദനയും ഉളവാക്കിയിട്ടുണ്ട്. ഒരു ലൈംഗിക പീഡന പരാതിയിൽ കോളജ് മാനേജ്മെന്റ് നടപടിയെടുത്തതിനെതിരേ കോളജ് പ്രഫസർ നല്കിയ ഹർജിയിലെ വിധിയിലാണ് ജഡ്ജിയുടെ പരാമർശം.
ആരോപണവിധേയന്റെ മതം പരിഗണിക്കണമെന്ന് ഭരണഘടനയിലോ ശിക്ഷാനിയമത്തിലോ പറയുന്നില്ല.മതപരിവർത്തനത്തെക്കുറിച്ചുവിധിയിലുള്ള പരാമർശവും അനാവശ്യമാണ്. 1951ലെ സെൻസൻസിൽ ഉണ്ടായിരുന്ന 2.3 ശതമാനം തന്നെയാണ് 2011ലെ സെൻസസിലും ക്രൈസ്തവ അംഗസംഖ്യ. ക്രൈസ്തവ സമുദായത്തെ കുറ്റപ്പെടുത്താതെ മതപരിവർത്തന നിയമം പാസാക്കാൻ നിർദേശിക്കാമായിരുന്നുവെന്നും ബിജെപി നേതാവു കൂടിയായ ജോർജ് കുര്യൻ പ്രസ്താവനയിൽ പറയുന്നുണ്ട്. ക്രിസ്തുവിന് സാക്ഷ്യം പറയുകയാണ് അല്ലാതെ മതപരിവർത്തനം ചെയ്യുകയല്ല മിഷനറി സ്പിരിറ്റ് എന്നാണ് ഫ്രാൻസിസ് മാർപാപ്പ സൂചിപ്പിച്ചിട്ടുള്ളതെന്നും ജോർജ് ചൂണ്ടിക്കാട്ടി.
ജഡ്ജിയുടെ പരാമർശം ഞെട്ടിക്കുന്നത്: ദേശീയ ന്യൂനപക്ഷ കമ്മീഷൻ
01:28 AM Aug 20, 2019 | Deepika.com