ന്യൂഡൽഹി: കാർഷിക കടങ്ങൾക്ക് ഒരു വർഷത്തെ മോറട്ടോറിയം അനുവദിച്ചിരുന്നത് ഈ വർഷത്തെ പ്രളയംകൂടി കണക്കിലെടുത്ത് ഒരു വർഷത്തേക്കുകൂടി നീട്ടി നൽകണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം ഉടൻ എത്തുമെന്നും ഇന്നലെ ഡൽഹിയിൽ കേന്ദ്ര ധനകാര്യമന്ത്രി, സഹകരണമന്ത്രി, കൃഷി മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മോറട്ടോറിയം കാലാവധി നീട്ടുന്ന കാര്യം ശിപാർശ ചെയ്യാമെന്നും കേരളത്തിലെത്തുന്ന കേന്ദ്രസംഘത്തിനു നൽകുന്ന നിവേദനത്തിലും ഇക്കാര്യം ഉൾപ്പെടുത്തണമെന്നും കേന്ദ്ര കൃഷി മന്ത്രി നിർദേശിച്ചു.
തുടർച്ചയായി രണ്ടാം തവണയാണ് കേരളം ശക്തമായ പ്രളയത്തെയും ഉരുൾപൊട്ടലിനെയും അഭിമുഖീകരിക്കുന്നത്. കാർഷിക മേഖലയും കാർഷിക സഹകരണ സംഘങ്ങളും ഇതര സഹകരണ സംഘങ്ങളും ഒരുപോലെ ഇതിൽ കടുത്ത പ്രയാസം അഭിമുഖീകരിക്കുകയാണ്.
2018ലെ പ്രളയത്തെ തുടർന്നാണ് കാർഷിക കടങ്ങൾക്ക് ഒരു വർഷത്തെ മോറട്ടോറിയം അനുവദിച്ചിരുന്നത് 2019 ലെ പ്രളയ സാഹചര്യത്തിൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകണമെന്നതാണ് പ്രധാന ആവശ്യമെന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം കാർഷിക കടങ്ങളും ജീവനോപാധികൾക്കായി സഹകരണ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത സാധാരണക്കാരുടെ മറ്റുകടങ്ങളും പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രത്യേകമായ അധിക ധനസഹായം നബാഡിൽ നിന്ന് കേരളത്തിനു നൽകുന്നതിനുള്ള ഇടപെടലുണ്ടാകണം. ഈ കാലയളവിൽ ഇവ നിഷ്ക്രിയ ആസ്തിയായി കണക്കാക്കാൻ പാടില്ലെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നബാർഡിൽ നിന്ന് ഇപ്പോൾ കിട്ടുന്ന കാർഷിക പുനർവായ്പ 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തണമെന്നും അതിന്റെ പലിശ 4.5 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക സാഹചര്യത്തിൽ ഹ്രസ്വകാല വായപായിനത്തിൽ 2000 കോടിരൂപ അടിയന്തരമായി നബാഡിൽ നിന്നു ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. ഈ വായ്പയ്ക്ക് നിലവിലുള്ള 8.55 ശതമാനം പലിശ ആറു ശതമാനമായി കുറയ്ക്കണം. പ്രളയ സാഹചര്യത്തിൽ പുതിയ വായ്പാ പ്രോഡക്ടായി ആയിരം കോടി രൂപ അധികം അനുവദിക്കണം.
സഹകരണ ബാങ്കുകൾക്ക് ഇപ്പോഴുള്ള ഒന്പതു ശതമാനം മൂലധന പര്യാപ്തതാ നിബന്ധന പ്രളയ സാഹചര്യത്തിൽ കുറച്ചു നൽകണം. കാർഷിക വായ്പകളുടെ റിസ്ക് വെയ്റ്റ് പൂജ്യം ശതമാനമാക്കണം. സഹകരണ സംഘങ്ങളുടെയും സ്ഥാപനങ്ങളുടെയും ഓഫീസ് സാമഗ്രികളുടെ നഷ്ടങ്ങൾ നികത്തുന്നതിന് പ്രത്യേക ഗ്രാന്റ് അനുവദിക്കണം. നബാർഡ് കാർഷിക ഗ്രാമവികസന ബാങ്കിന് നൽകുന്ന അഞ്ചു വർഷ കാലാവധിയുള്ള വായ്പകൾ 15 വർഷ കാലാവധിയുള്ള ദീർഘകാല വായ്പയായാണ് ഗുണഭോക്താക്കൾക്കു നൽകുന്നത്. നബാഡ് ഈ വായ്പാ കാലാവധി 15 വർഷമാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാർഷിക കടങ്ങൾക്ക് മോറട്ടോറിയം ; ഒരു വർഷംകൂടി നീട്ടണമെന്നു കേരളം കേന്ദ്രത്തോട്
01:28 AM Aug 20, 2019 | Deepika.com