ന്യൂഡൽഹി: മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സംബന്ധിച്ചു നിയമഭേദഗതി വേണമെന്നും കേരളസംഘം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാജ്യത്ത് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ 1285 എണ്ണമാണുള്ളത്. ഇതിൽ 20 എണ്ണം മാത്രമേ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളൂ. എന്നാൽ നൂറോളം സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വലിയ പലിശയും കമ്മീഷനും വാഗ്ദാനം ചെയ്യുന്ന ഇവയിൽ ധാരാളം സാധാരണക്കാർ നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ വാഗ്ദാനം ചെയ്യുന്ന പലിശയും മുതലും തിരിച്ചു നൽകാത്തത് ശരിയായി പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ മേഖലയുടെ കൂടി വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. ഇതുതടയുന്നതിന് നിയമ ഭേദഗതി കൊണ്ടുവരണം. ഇതു സംബന്ധിച്ച നിർദ്ദേശം കൂടിക്കാഴ്ചയിൽ വച്ച് തന്നെ മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി. വിഷയത്തിൽ ഇടപെടുമെന്നും കേന്ദ്രം ഉറപ്പു നൽകി.
സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സംയോജിത സഹകരണ വികസന പദ്ധതി (ഐസിഡിപി) കേന്ദ്ര ഏജൻസിയായ എൻസിഡിസിയിൽ നിന്ന് വായ്പയായി ട്ടാണ് സംസ്ഥാനത്തിനു ലഭിക്കുന്നത്. ഇത് പലിശ സഹിതം സർക്കാർ തിരിച്ചടയ്ക്കുകയാണു ചെയ്യുന്നത്. 12.75 ശതമാനമാണ് ഈയിനത്തിൽ നിലവിൽ സർക്കാർ നൽകേണ്ടി വരുന്നത്. ഇത് ഒന്പതു ശതമാനമാക്കി കുറച്ചു നൽകണം. കൂടാതെ ഐസിഡിപി പദ്ധതിയുടെ എസ്റ്റാബ്ലിഷ്മെന്റ് ചെലവിന്റെ സബ്സിഡി വിഹിതം വർധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. എൻസിഡിസി വായ്പയുടെ പലിശ നിരക്ക് വളരെ ഉയർന്നതാണെന്ന് മന്ത്രി നിരീക്ഷിച്ചു.
വിശദവിവരങ്ങൾ എൻസിഡിസിയുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളത്തിലെ സഹകരണ ആശുപത്രികൾ പ്രവർത്തിക്കുന്നത് ജനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും മൂലധനം ഉപയോഗിച്ചാണ്. ഇവയുടെ പരിമിതമായ ലാഭത്തിൽ നിന്ന് 30 ശതമാനം ഇൻകം ടാക്സ് അടയ്ക്കേണ്ടി വരുന്നത് ആശുപത്രികളുടെ ഭാവി വികസനത്തെ ബാധിക്കുന്നു. ഇവയെ ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് തുല്യമായി പരിഗണിക്കണം. നികുതിയുമായി ബന്ധപ്പട്ട വിഷയം ധനകാര്യ വകുപ്പിലേക്കു ശിപാർശ ചെയ്യുമെന്നും കേന്ദ്ര സഹകരണ മന്ത്രി അറിയിച്ചു.
കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സന്പത്ത്, സഹകരണ സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ: നിയമ ഭേദഗതി വേണം
01:28 AM Aug 20, 2019 | Deepika.com