ജയ്പുർ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രാജസ്ഥാനിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി മത്സരരംഗത്തുണ്ടായിരുന്നില്ല. ബിജെപി അംഗം മദൻലാൽ സൈനിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു രാജ്യസഭാ സീറ്റ് ഒഴിവുവന്നത്. രാജസ്ഥാനിലെ പത്തു രാജ്യസഭാംഗങ്ങളിൽ ഏക കോൺഗ്രസുകാരനാണു മൻമോഹൻ സിംഗ്. മറ്റ് ഒന്പതു പേരും ബിജെപിക്കാരാണ്.
ആറാം തവണയാണു മൻമോഹൻസിംഗ് രാജ്യസഭാംഗമാകുന്നത്. ആസാമിൽനിന്ന് 1991 മുതൽ 2019 വരെ തുടർച്ചയായി അഞ്ചു തവണ രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിംഗ്. ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചത്. ആസാമിൽനിന്നു വീണ്ടും മൻമോഹനെ രാജ്യസഭയിലെത്തിക്കാനുള്ള അംഗബലം കോൺഗ്രസിനുണ്ടായിരുന്നില്ല.
യുപിയിൽനിന്നു ബിജെപിയിലെ നീരജ് ശേഖർ എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. സമാജ്വാദി പാർട്ടി അംഗമായിരുന്ന നീരജ് ശേഖർ രാജിവച്ചു ബിജെപിയിൽ ചേരുകയായിരുന്നു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനാണു നീരജ്.
ഡോ. മൻമോഹൻ സിംഗ് എതിരില്ലാതെ രാജ്യസഭയിലേക്ക്
01:28 AM Aug 20, 2019 | Deepika.com