ന്യൂഡൽഹി: ഹിമാലയൻ താഴ്വരയിലെ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും കനത്തമഴയെത്തുടർന്നുണ്ടായ ദുരിതങ്ങളിൽ 37 പേർ മരിച്ചു. തുടർച്ചയായി പെയ്യുന്ന മഴയിൽ മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം, നദികൾ കരകവിഞ്ഞൊഴുകൽ എന്നിങ്ങനെയുള്ള ദുരന്തങ്ങളെ അതിജീവിക്കാനാകെ പകച്ചുനിൽക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലും ഡൽഹിയിൽ യമുനയുടെ തീരങ്ങളിലും വെള്ളപ്പൊക്കഭീഷണിയുള്ളതിനാൽ ഭരണകൂടങ്ങൾ ജാഗ്രതാ നിർദേശം നല്കി.
യമുനയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഓൾഡ് യമുന പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. ഡൽഹിയിൽ ആറു ജില്ലകളിലൂടെയാണ് യമുന ഒഴുകുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ താത്കാലിക ക്യാന്പുകളിലേക്കു മാറണമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നിർദേശിച്ചു. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ 30 ബോട്ടുകൾ സജ്ജമാക്കിയെന്നും കേജരിവാൾ പറഞ്ഞു.
പഞ്ചാബിലും ഹരിയാനയിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽനിന്ന് ഒന്പതുപേരെ വ്യോമസേനാംഗങ്ങൾ രക്ഷപ്പെടുത്തി. രൂപ്നഗറിലെ പ്രളയബാധിത പ്രദേശങ്ങൾ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സന്ദർശിച്ചു. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനാണു പ്രാമുഖ്യം നല്കുന്നതെന്നും അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രൂപ്നഗറിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നല്കി.
ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിലിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. വിനോദസഞ്ചാരികളും തീർഥാടകരുമുൾപ്പെടെ അഞ്ഞൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നു വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് 574 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാംഗ്ര ജില്ലയിൽ ജലവിതരണ പൈപ്പ് തകർന്നതിനെത്തുടർന്ന് ജലക്ഷാമം രൂക്ഷമായി.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മഴക്കെടുതിയിൽ ഇതുവരെ 12 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം.
അഞ്ചുപേരെ കാണാതായി. മകുഡിയിൽനിന്ന് ആറു മൃതദേഹങ്ങളും, ആരാകോട്ടിൽനിന്ന് നാലു മൃതദേഹങ്ങളും തികോച്ചി, സനേൽ എന്നിവിടങ്ങളിൽനിന്ന് ഓരോ മൃതദേഹവുമാണു കണ്ടെടുത്തത്. ഞായറാഴ്ച നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്നലെ പുനരാരംഭിച്ചതിനുശേഷം മകുഡിയിൽനിന്നു രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ 12 ആയത്.അറുപതോളം കാലികളും വെള്ളപ്പൊക്കത്തിൽ ചത്തു. ഹരിദ്വാറിൽ ഗംഗ കരകവിഞ്ഞു. ഋഷികേശിലെ ത്രിവേണിഘട്ടിൽ ജലനിരപ്പുയർന്നു. ചന്ദ്രേശ്വർ നഗർ ടൗണിൽ വെള്ളം കുതിച്ചെത്തിയതോടെ വ്യാപാരസ്ഥാപനങ്ങൾ മുങ്ങി.
പ്രദേശവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഹിമാചൽപ്രദേശുമായി അതിർത്തി പങ്കിടുന്ന ഉത്തരകാശിയിലെ മോറി ബ്ലോക്കിൽ ഞായറാഴ്ച പെയ്ത കനത്ത മഴയിൽ പന്ത്രണ്ടു ഗ്രാമങ്ങളിലെ നിരവധി വീടുകളും ഹെക്ടർകണക്കിനു കൃഷിഭൂമിയും ഒലിച്ചുപോയി.
ജമ്മുവിൽ താവി നദിയിൽനിന്ന് നാലു മത്സ്യത്തൊഴിലാളികളെ വ്യോമസേനാ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
ഉത്തരേന്ത്യയിൽ പ്രളയം; മരണം 37
12:38 AM Aug 20, 2019 | Deepika.com