പാറ്റ്ന: മുൻ ബിഹാർ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്ര(82) അന്തരിച്ചു. രക്താർബുദബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്നായിരുന്നു സംസ്കാരം നാളെ സുപോൾ ജില്ലയിലെ ബലുവ ബസാർ ഗ്രാമത്തിൽ നടക്കും.
മൂന്നു തവണ ബിഹാർ മുഖ്യമന്ത്രിയായ ഇദ്ദേഹം മണ്ഡൽ രാഷ്ട്രീയത്തിനു മുന്പ് ബിഹാറിലെ ഏറ്റവും സമുന്നത നേതാക്കളിലൊരാളായിരുന്നു. പി.വി. നരസിംഹ റാവുവിന്റെ മന്ത്രിസഭയിൽ മിശ്ര മന്ത്രിയായിരുന്നു. ഇക്കണോമിക്സിൽ ഡോക്ടറേറ്റുള്ള ജഗന്നാഥ് മിശ്ര ബിഹാർ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു. 1999ൽ കോൺഗ്രസ് വിട്ട മിശ്ര അവസാനകാലത്ത് ജെഡി-യുവിലായിരുന്നു. മിശ്രയുടെ ഭാര്യ കഴിഞ്ഞ വർഷം അന്തരിച്ചു. ഇളയമകൻ നിതീഷ് മിശ്ര ബിഹാറിൽ മന്ത്രിയാണ്. ജഗന്നാഥ് മിശ്രയുടെ നിര്യാണത്തെത്തുടർന്ന് ബിഹാറിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
മിശ്ര, ബിഹാറിൽ മൂന്നുവട്ടം കോൺഗ്രസ് മുഖ്യമന്ത്രി
ഇന്ത്യയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്ത്(അക്കാലത്ത് ജാർഖണ്ഡ് ബിഹാറിന്റെ ഭാഗമായിരുന്നു) മൂന്നു തവണ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയുടെ രാഷ്ട്രീയജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഏറെയുണ്ടായിരുന്നു. 53 വയസിനിടെയായിരുന്നു അദ്ദേഹം മൂന്നു തവണ ബിഹാർ മുഖ്യമന്ത്രിയായത്. എന്നാൽ, മണ്ഡൽ രാഷ്ട്രീയം ബിഹാറിനെ കീഴടക്കിയപ്പോൾ മിശ്രയ്ക്ക് രാഷ്ട്രീയത്തിലെ പ്രാമുഖ്യം നഷ്ടമായി. ബിഹാറിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രിയാണ് ഇദ്ദേഹം.
1937 ജൂൺ 24ന് സുപോൾ ജില്ലയിലെ ബലുവ ബസാറിലായിരുന്നു മിശ്രയുടെ ജനനം. അവസാനകാലം വരെ എഴുത്തിൽ തത്പരനായിരുന്ന മിശ്ര നാൽപ്പതോളം ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ബിഹാർ യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് പ്രഫസറായിരിക്കേയാണു മിശ്ര രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. സഹോദരനും കേന്ദ്രമന്ത്രിയുമായ ലളിത് നാരായൺ മിശ്ര കൊല്ലപ്പെട്ട് ഏതാനും നാളുകൾക്കകം ജഗന്നാഥ് മിശ്ര ബിഹാർ മുഖ്യമന്ത്രിയായി. കേന്ദ്ര റെയിൽവേ മന്ത്രിയും ഇന്ദിരാഗാന്ധിയുടെ ഉറ്റ അനുയായിയും ആയ ലളിത് നാരായൺ മിശ്ര 1975ലാണ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ജഗന്നാഥ് മിശ്രയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. 1975ൽ മുഖ്യമന്ത്രിയാകുന്പോൾ 38 വയസായിരുന്നു മിശ്രയുടെ പ്രായം. രണ്ടു വർഷം മാത്രമാണ് ആദ്യ ടേമിൽ അദ്ദേഹം മുഖ്യമന്ത്രിയായത്. 1977ൽ ബിഹാർ രാഷ്ട്രപതിഭരണത്തിലായി. പിന്നീട് ജനതാ പാർട്ടി ബിഹാറിൽ അധികാരത്തിലെത്തി.
1980 ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രിക്കസേരയിൽ വീണ്ടും മിശ്രയെത്തി. 1983 വരെ ഇദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. ഒട്ടേറെ ജനപ്രിയ പദ്ധതികളും മിശ്രയുടെ സർക്കാർ നടപ്പാക്കി. ഇക്കാലത്താണു ഉറുദു സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാക്കിയത്. മാധ്യമസ്വാതന്ത്ര്യത്തിനു തടയിടാനായി മിശ്രയുടെ സർക്കാർ പാസാക്കിയ പ്രസ് ബിൽ ഏറെ വിവാദമുയർത്തി. തുടർന്നുണ്ടായ വൻ പ്രതിഷേധത്തിനൊടുവിൽ ഒരു വർഷത്തിനു ശേഷം മിശ്ര ബിൽ പിൻവലിച്ചു.
രാജീവ്ഗാന്ധി കോൺഗ്രസ് നേതൃനിരയിലെത്തിയതോടെ ജഗന്നാഥ് മിശ്രയും കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധത്തിൽ അകൽച്ച വന്നു. മിശ്രയ്ക്കു പകരം ചന്ദ്രശേഖർ സിംഗ് മുഖ്യമന്ത്രിയായി. 1985ൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ബിഹാറിൽ അധികാരത്തിലെത്തിയപ്പോൾ ട്രേഡ് യൂണിയൻ നേതാവ് ബിന്ദേശ്വരി ദുബെ ആയിരുന്നു ബിഹാർ മുഖ്യമന്ത്രിയായത്. മൂന്നു വർഷത്തിനുശേഷം ദുബെയെ മാറ്റി ഭഗവത് ഝാ ആസാദ് മുഖ്യമന്ത്രിയായി. ആസാദിന്റെ ഏകാധിപത്യശൈലിക്കെതിരേ കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തി. ഒരു വർഷത്തിനകം ആസാദിനു രാജിവച്ചു പോകേണ്ടിവന്നു. തുടർന്ന് സത്യേന്ദ്ര നാരായൺ സിൻഹ മുഖ്യമന്ത്രിയായി. ആയിരത്തിലധികം പേർ കൊല്ലപ്പെട്ട 1989ലെ ഭഗൽപുർ കലാപം സിൻഹയുടെ മുഖ്യമന്ത്രിപദം തെറിപ്പിച്ചു. ഒടുവിൽ സർക്കാരിനെ നയിക്കാൻ ജഗന്നാഥ് മിശ്ര നിയോഗിക്കപ്പെട്ടു. നിയമസഭയുടെ അവസാന ആറു മാസം മിശ്ര മുഖ്യമന്ത്രിയായി. 1990ൽ മിശ്രയുടെ കീഴിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് 324 അംഗ സഭയിൽ ലഭിച്ചത് 71 സീറ്റ് മാത്രമായിരുന്നു. അപ്പോഴേക്കും മണ്ഡൽ രാഷ്ട്രീയം ബിഹാറിൽ വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായി. പിന്നീടൊരിക്കലും കോൺഗ്രസിനു ബിഹാറിൽ അധികാരത്തിലെത്താനായില്ല. 1990ൽ ലഭിച്ച 71 സീറ്റ് പിന്നീടൊരിക്കലും കോൺഗ്രസിനു ലഭിച്ചിട്ടുമില്ല.
രാജീവ്ഗാന്ധിയുടെ മരണത്തെത്തുടർന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്ക് പി.വി. നരസിംഹറാവുവിനെയായിരുന്നു ജഗന്നാഥ് മിശ്ര പിന്തുണച്ചത്. തന്റെ എതിർചേരിയിലുള്ള സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായതോടെ മിശ്ര പാർട്ടിയിൽനിന്ന് അകന്നു. 1999ൽ ഭാരതീയ ജൻ കോൺഗ്രസ് രൂപവത്കരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. 2001ൽ ഭാരതീയ ജൻ കോൺഗ്രസിനെ എൻസിപിയിൽ ലയിപ്പിച്ചു. 2005ൽ നിതീഷ്കുമാർ ബിഹാർ മുഖ്യമന്ത്രിയായതോടെ ജഗന്നാഥ് മിശ്ര ജെഡി-യുവിൽ ചേർന്നു. 2013ൽ കാലത്തീറ്റ കുംഭകോണ കേസിൽ മിശ്ര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പിന്നീട് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു
12:38 AM Aug 20, 2019 | Deepika.com