ന്യൂഡൽഹി: കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അന്താരാഷ്ട്ര ഇടപെടലിനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെ, വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ.
ഭാവിയിൽ പാക്കിസ്ഥാനുമായി ഇന്ത്യ എന്തെങ്കിലും തരത്തിൽ ചർച്ച നടത്തുകയാണെങ്കിൽ അതു പാക് അധി നിവേശ കാഷ്മീരിനെക്കുറിച്ചു മാത്രമായിരിക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഉഭയകക്ഷി ചർച്ച സാധ്യമാകണമെങ്കിൽ പാക്കിസ്ഥാൻ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും രാജ്നാഥ് സിംഗ് ഹരിയാനയിലെ പഞ്ച്കുളയിൽ വ്യക്തമാക്കി.
ജമ്മു കാഷ്മീരിന്റെ വികസനത്തിനുവേണ്ടിയാണു പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഇന്ത്യ തെറ്റുചെയ്തെന്നു പറഞ്ഞ് നമ്മുടെ അയൽക്കാർ അന്താരാഷ്ട്ര വാതിലുകളിൽ ചെന്നു മുട്ടുകയാണ്. ജമ്മു കാഷ്മീർ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ചർച്ച നടത്തുകയാണ് അവരുടെ ലക്ഷ്യം. പാക്കിസ്ഥാനിൽനിന്നുള്ള ജനങ്ങൾ പറയുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തണമെന്നാണ്.
ജമ്മു കാഷ്മീർ വിഷയത്തിൽ ഒരു ചർച്ചയ്ക്കും ഇന്ത്യ തയാറല്ല. എന്നാൽ, എന്തെങ്കിലും ചർച്ച ഭാവിയിൽ നടന്നാൽ അതു പാക് അധിനിവേശ കാഷ്മീർ വിഷയത്തിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായി എന്തെങ്കിലും ചർച്ച നടത്തണമെന്ന് അവർ ആഗ്രഹിക്കുന്നെങ്കിൽ അവരുടെ മണ്ണിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. അതില്ലാതെ ഒരു ചർച്ചയ്ക്കും ഇന്ത്യ തയാറല്ല.
ബാലാകോട്ടിനേക്കാൾ വലിയ പദ്ധതി ഇന്ത്യ നടപ്പാക്കാൻ പോകുന്നെന്നാണ് കുറച്ചു ദിവസം മുന്പ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. ഇതിനർഥം ഇന്ത്യയുടെ ബാലാകോട്ട് നടപടി പാക്കിസ്ഥാൻ അംഗീകരിക്കുന്നുവെന്നാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ഇന്ത്യ നിലപാട് കടുപ്പിച്ചു
12:17 AM Aug 19, 2019 | Deepika.com