ബംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വികസനം നാളെ നടക്കും. ഇതിനു മുന്നോടിയായി രാവിലെ വിധാൻ സൗധയിൽ ബിജെപി നിയമസഭാകക്ഷിയോഗവും ഉച്ചകഴിഞ്ഞ് രാജ്ഭവനിൽ സത്യപ്രതിജ്ഞയും നടക്കും. നിയമസഭയുടെ അംഗബലമനുസരിച്ച് 34 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം.
എന്നാൽ, ആദ്യഘട്ടത്തിൽ 12 പേരെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണു തീരുമാനം. മുൻ സ്പീക്കർ അയോഗ്യരാക്കിയ കോൺഗ്രസിലെയും ജെഡിഎസിലെയും വിമതർക്കായി 15 മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. അയോഗ്യരാക്കിയതിനെതിരേ വിമതർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ എന്നിവരുമായി ബി.എസ്. യെദിയൂരപ്പ ശനിയാഴ്ച നടത്തിയ ചർച്ചയിലാണ് മന്ത്രിസഭാ വികസനം സംബന്ധിച്ച് തീരുമാനമെടുത്തത്.
ജൂലൈ 26ന് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നെങ്കിലും മന്ത്രിസഭ രൂപീകരിച്ചിരുന്നില്ല. ഇതിനു പിന്നാലെ സംസ്ഥാനത്ത് ഏകാംഗഭരണമാണു നടക്കുന്നതെന്നാരോപിച്ചു പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തുവരികയും ചെയ്തിരുന്നു.
കോൺഗ്രസ്- ജെഡിഎസ് പാർട്ടികളിൽനിന്ന് രാജിവച്ച 17 വിമതരിൽ പത്തു പേർക്ക് മന്ത്രിസ്ഥാനം നല്കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വിമതരെ സ്പീക്കർ അയോഗ്യരാക്കിയ സാഹചര്യത്തിൽ കാത്തിരിക്കാനാണു ബിജെപി നേതൃത്വത്തിന്റെ തീരുമാനം. നിലവിൽ മതിയായ ഭൂരിപക്ഷമില്ലാത്തതിനാൽ കരുതലോടെ നീങ്ങാനാണ് യെദിയൂരപ്പയ്ക്കു കേന്ദ്രനേതൃത്വം നല്കിയ നിർദേശം. അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനം ഇത്തവണ ഉണ്ടാകില്ലെന്നാണു സൂചന. കൂടുതൽ നേതാക്കൾ അവകാശവാദവുമായി രംഗത്തെത്തിയതിനാലാണിത്.
മുതിർന്ന നേതാക്കളായ കെ.എസ്. ഈശ്വരപ്പ, ആർ. അശോക്, ബി. ശ്രീരാമുലു എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്.
കർണാടക മന്ത്രിസഭാ വികസനം നാളെ
12:17 AM Aug 19, 2019 | Deepika.com