ചണ്ഡിഗഡ്: മുൻ ഹരിയാന മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് വിട്ടേക്കും. ഇന്നലെ ഹരിയാനയിലെ റോഹ്ത്തക്കിൽ നടന്ന മഹാ പരിവർത്തൻ റാലിക്കിടെ കോൺഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുയർത്തി. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ ഹൂഡ പിന്തുണച്ചു.
ദേശസ്നേഹത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും കേന്ദ്ര സർക്കാർ നല്ലതു ചെയ്താൽ പിന്തുണയ്ക്കുമെന്നും ഹൂഡ പറഞ്ഞു. ഭാവി കാര്യങ്ങൾ തീരുമാനിക്കാന്‍ 25 അംഗ സമിതിയെ ഹൂഡ നിയോഗിച്ചു. 13 സിറ്റിംഗ് എംഎൽഎമാരും 12 മുതിർന്ന നേതാക്കളും ചേർന്നതാണു സമിതി. ഹൂഡ പ്രാദേശിക പാർട്ടി രൂപവത്കരിക്കുമെന്നാണു സൂചന.
പിസിസി അധ്യക്ഷൻ അശോക് തൻവറിനെതിരേയുള്ള നടത്തിയ നീക്കങ്ങളാണു ഹൂഡയെ വിമതനാക്കിയത്. തൻവറിനെ നീക്കണമെന്നും തന്നെ മുഖ്യമന്ത്രിസ്ഥാനാർഥിയാക്കണമെന്നുമുള്ള ആവശ്യം ഹൈക്കമാൻഡ് പരിഗണിക്കാത്തതാണ് ഹൂഡയെ പ്രകോപിപ്പിച്ചത്. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കിരൺ ചൗധരി എന്നിവർ ഹൂഡയുടെ എതിർപക്ഷത്താണ്.
2005 മുതൽ 2014 വരെ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഹൂഡ ഒരുകാലത്ത് കോൺഗ്രസ് ഹൈക്കമാൻഡുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു. ഹരിയാനയിൽ 16 കോൺഗ്രസ് എംഎൽഎമാരിൽ 13 പേരും ഹൂഡയുടെ പക്ഷത്താണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൂഡയും മകൻ ദീപേന്ദറും പരാജയപ്പെട്ടിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദീപേന്ദർ മാത്രമാണു ഹരിയാനയിൽനിന്നു കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്.
ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് വിട്ടേക്കും
12:17 AM Aug 19, 2019 | Deepika.com