ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ കോണ്ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എന്തടിസ്ഥാനത്തിലാണ് കോണ്ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്നു ചോദിച്ച പ്രിയങ്ക, രാജ്യത്ത് ഇപ്പോഴും ജനാധിപത്യം നിലനിൽക്കുന്നെന്നാണോ മോദി- ഷാ ഭരണകൂടം കരുതുന്നതെന്നും ചോദിച്ചു. ട്വിറ്ററിലിട്ട കുറിപ്പിലാണ് പ്രിയങ്ക ഗാന്ധി വിമർശനം ഉന്നയിച്ചത്.
മാധ്യമങ്ങളോടു സംസാരിക്കുന്നത് കുറ്റകൃത്യമാണോ? കാഷ്മീരിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ളവർ അറസ്റ്റിലായിട്ട് 15 ദിവസം കഴിയുന്നു. എല്ലാ നേതാക്കളെയും പോലെ ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തികളാണ് അവരെല്ലാം. നേതാക്കളെ കുടുംബാംഗങ്ങൾക്ക് കാണാൻ പോലും അനുവാദം നൽകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കാഷ്മീരിലെ നിയമവിരുദ്ധ അറസ്റ്റുകൾ അവസാനിപ്പിക്കുക എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
ജമ്മു കാഷ്മീർ കോണ്ഗ്രസ് അധ്യക്ഷൻ ഗുലാം അഹമ്മദ് മിർ, പാർട്ടി വക്താവ് രവീന്ദർ ശർമ എന്നിവർ പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് നടത്തിയത്. കാഷ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനെതിരേ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.
ഇതിനെതിരേ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ്, പി. ചിദംബരം തുടങ്ങിയ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.
രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടോ എന്നു പ്രിയങ്ക
12:17 AM Aug 19, 2019 | Deepika.com