ബംഗളൂരു: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമി സർക്കാരിന്റെ കാലത്ത് മുന്നൂറിലധികം നേതാക്കളുടെ ഫോൺ കോളുകൾ ചോർത്തിയെന്ന ആരോപണം സിബിഐ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്കു വിടുന്നതെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്നും യെദിയൂരപ്പ പറഞ്ഞു.
അയോഗ്യനാക്കപ്പെട്ട ജെഡിഎസ് എംഎൽഎ എ.എച്ച്. വിശ്വനാഥാണ്, തന്റെ മൊബൈൽഫോൺ കോൾ ഉൾപ്പെടെ മുന്നൂറോളം പേരുടെ സംഭാഷണം കുമാരസ്വാമി ചോർത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജെഡിഎസ് സംസ്ഥാന അധ്യക്ഷനായിരുന്ന വിശ്വനാഥ് പിന്നീട് വിമതപാളയത്തിലെത്തുകയായിരുന്നു. സിദ്ധരാമയ്യയെക്കൂടാതെ മല്ലികാർജുൻ ഖാർഗെ, സഖ്യ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന എം.ബി. പാട്ടീൽ എന്നിവരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറും കുമാരസ്വാമിക്കെതിരേ രംഗത്തെത്തിയിരുന്നു. എന്നാൽ, മുൻ മന്ത്രി ഡി.കെ. ശിവകുമാർ, സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടെടുത്ത് കുമാരസ്വാമിക്കൊപ്പം നിന്നു.
ഫോൺ ചോർത്തൽ വിവാദം സിബിഐ അന്വേഷിക്കും: യെദിയൂരപ്പ
12:17 AM Aug 19, 2019 | Deepika.com