ലക്നോ: ദേശീയപ്രശ്നങ്ങളിൽ അഭിപ്രായം പറയുന്നതു വിലക്കാൻ ഭരണകൂടം തന്നെ വീട്ടുതടങ്കലിൽ അടച്ചെന്നു മഗ്സസെ പുരസ്കാര ജേതാവ് ജേതാവ് സന്ദീപ് പാണ്ഡെ. കഴിഞ്ഞയാഴ്ചമാത്രം മൂന്നുതവണ ജില്ലാ ഭരണകൂടത്തിന്റെ വിലക്കു നേരിടേണ്ടിവന്നെന്നും ആദ്ദേഹം ആരോപിച്ചു. കാഴ്ചപ്പാടുകൾ പരസ്യമാക്കുതിൽ നിന്നും പ്രതിഷേധിക്കുന്നതിൽ നിന്നുമാണു വിലക്ക്. കഴിഞ്ഞ 11, 16, 17 തീയതികളിലാണു വീട്ടുതടങ്കലിൽ ആക്കിയതെന്നും പാണ്ഡെ പറയുന്നു.
മതസൗഹാർദവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ അയോധ്യയിലേക്കു പോകുന്നതിനും വിലക്കേർപ്പെടുത്തി. ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന 370 ാം വകുപ്പ് റദ്ദാക്കുന്നതിൽ പ്രതിഷേധിച്ച് ലക്നോയിലെ ഹസ്രത്ഗഞ്ചിൽ കഴിഞ്ഞ 16 നു പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പോലീസ് തടയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കും മുന്പ് തന്റെയും അഭിഭാഷകന്റെയുമുൾപ്പെടെ വസതികളിൽ എത്തി വീട്ടുതടങ്കലിലാക്കിയെന്നും സന്ദീപ് പാണ്ഡെ ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ ജില്ലാ കളക്ടർ കുശാൽ രാജ് ശർമ നിഷേധിച്ചു. നഗരസിരാകേന്ദ്രമായ ഹസ്രത്ഗഞ്ചിൽ പ്രതിഷേധം നടത്തുന്നതിനു വിലക്കി ഹൈക്കോടതി ഉത്തരവുണ്ടെന്നു കളക്ടർ അറിയിച്ചു. വീട്ടുതടങ്കലിലാക്കുകയോ ചോദ്യംചെയ്യുകയോ പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വീട്ടുതടങ്കലിലാക്കിയെന്ന് മഗ്സസെ ജേതാവ് സന്ദീപ് പാണ്ഡെ
12:17 AM Aug 19, 2019 | Deepika.com