ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കു കനത്ത തിരിച്ചടിയായി മുൻമന്ത്രി കപിൽ മിശ്ര ബിജെപിയിൽ ചേർന്നു. പാർട്ടി നേതാവ് അരവിന്ദ് കേജരിവാളുമായി ഉടക്കി നിൽക്കുകയായിരുന്ന കപിൽ മിശ്ര ലോക്സഭ തെരഞ്ഞെടുപ്പോടെ ബിജെപി ക്യാന്പുമായി അടുത്ത് സഹകരിച്ചിരുന്നു. ഇതോടെ കപിൽ മിശ്ര ബിജെപിയിൽ ചേരുമെന്ന സൂചനയും വ്യക്തമായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി, കേന്ദ്രമന്ത്രി വിജയ് ഗോയൽ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് കപിൽ മിശ്ര ബിജെപി അംഗത്വം സ്വീകരിച്ചത്. കേജരിവാളിന്റെ വലംകൈയായി അറിയപ്പെട്ടിരുന്ന കപിൽ മിശ്ര എഎപി സർക്കാരിൽ മന്ത്രിയായിരുന്നു. എന്നാൽ കേജരിവാളുമായി ഉടക്കിയ കപിലിനെ മുഖ്യമന്ത്രി പുറത്താക്കി. ഇതോടെ കേജരിവാളിന്റെ കടുത്ത വിമർശകനായി കപിൽ മിശ്ര മാറിയിരുന്നു.
ആം ആദ്മി പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന കപിൽ മിശ്രയുടെ പാർട്ടി അംഗത്വം ഓഗസ്റ്റ് രണ്ടിനു റദ്ദാക്കിയിരുന്നു. കൂടാതെ, കൂറുമാറ്റത്തിന് ഈ വർഷം ജനുവരി 27 ന് കപിൽ മിശ്രയെ ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വിജയ് ഗോയലിനൊപ്പം വേദി പങ്കിട്ടതിന്റെ പേരിലായിരുന്നു നടപടി.
സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് കപിൽ മിശ്ര കോടതിയെ സമീപിച്ചിരിക്കുകയാണ്. മറ്റൊരു പാർട്ടി നേതാവിനൊപ്പം പൊതുവേദി പങ്കിട്ടത്തിന്റെ പേരിൽ കൂറുമാറ്റ ചട്ടപ്രകാരം അയോഗ്യനാക്കാൻ കഴിയില്ലെന്നാണ് കപിൽ മിശ്രയുടെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി രണ്ട് എഎപി എംഎൽഎമാരായ ദേവേന്ദർ ഷെരാവത്തും അനിൽ ബാജ്പേയിയും ബിജെപിയിൽ ചേർന്നിരുന്നു.
കപിൽ മിശ്ര ബിജെപിയിൽ
12:13 AM Aug 18, 2019 | Deepika.com