ന്യൂഡൽഹി: യുദ്ധ സാഹചര്യങ്ങളിൽ ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന ഇന്ത്യയുടെ നയം സാഹചര്യത്തിന് അനുസൃതമായി മാറ്റുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 1998ൽ ഇന്ത്യ ആണവായുധ പരീക്ഷണം നടത്തിയ പൊഖ്റാനിൽവച്ചാണ് പ്രതിരോധ മന്ത്രി ഇന്ത്യയുടെ മാറിയേക്കാവുന്ന ആണവായുധ നയത്തെക്കുറിച്ച് സൂചന നൽകിയത്. കാഷ്മീർ വിഷയം ഐക്യരാഷ്ട്ര രക്ഷാ സമിതി ചർച്ച ചെയ്യുന്നതിന് തൊട്ടുമുന്പാണ് രാജ്നാഥിന്റെ വാക്കുകളെന്നതും ശ്രദ്ധേയമായി. എന്നാൽ, ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് ഇന്ത്യയുടെ പൈതൃക നയത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നാണ് പ്രധാനമന്ത്രി 2014 തെരഞ്ഞെടുപ്പു കാലത്ത് ഉറപ്പു നൽകിയിരുന്നത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് പ്രതിരോധമന്ത്രി പൊഖ്റാനിലെത്തിയത്. പൊഖ്റാനിൽ മുൻപ്രധാനമന്ത്രി വാജ്പേയിക്ക് രാജ്നാഥ് സിംഗ് ആദരാഞ്ജലികൾ അർപ്പിച്ചു. 1998 ൽ വാജ്പേയി പ്രധാനമന്ത്രി ആയിരിക്കെയാണ്, ഇന്ത്യ പൊഖ്റാനിൽ ആണവപരീക്ഷണം നടത്തിയത്.
ഇന്ത്യയെ ഒരു ആണവ ശക്തിയാക്കി മാറ്റുകയെന്ന വാജ്പേയിയുടെ നിശ്ചയദാർഢ്യത്തിന് സാക്ഷ്യം വഹിച്ച സ്ഥലമാണ് പൊഖ്റാൻ. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന എൻഎഫ്യു (നോ ഫസ്റ്റ് യൂസ്) സന്ധിയിൽ ഇന്ത്യ ഇതുവരെ ഉറച്ചു നിന്നിട്ടുണ്ട്. എന്നാൽ, ഭാവിയിൽ ഈ നയം സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും നിർണയിക്കുക എന്നും രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. ഒരു ഉത്തരവാദിത്ത ആണവ ശക്തി എന്ന നിലയിൽ ഇന്ത്യ ഓരോ പൗരനും അഭിമാനകരമായ നിലപാടാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ വാജ്പേയുടെ പ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ രാജ്യം ശ്രമിക്കുമെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. 2014 പൊതു തെരഞ്ഞെടുപ്പിനുമുന്നോട്ടുവച്ച തെരഞ്ഞെടുപ്പുവാഗ്ദാനത്തിൽ തന്നെ ആണവായുധനയത്തിൽ മാറ്റം വരുത്തുമെന്നു വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, 2014 ഏപ്രിൽ 16ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ ഒരു അഭിമുഖത്തിൽ, ആദ്യം ആണവായുധം പ്രഖ്യാപിക്കുകയില്ലെന്നത് രാജ്യത്തിന്റെ, ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യ ആദ്യം ആണവായുധം പ്രയോഗിക്കുകയില്ലെന്നത് വാജ്പേയിയുടെ പ്രഖ്യാപനമായിരുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തില്ല. അതു വളരെ വ്യക്തവുമാണ്. ആദ്യം ആണവായുധം പ്രയോഗിക്കുകയില്ലെന്നത് ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യത്തിന്റെ പ്രതിഫലനമാണെന്നുമാണ് മോദി അന്നു പറഞ്ഞത്. ബിജെപി പ്രകടന പത്രികയിൽ ആണവായുധ നയം മാറ്റുമെന്ന പ്രഖ്യാപനം വന്നതിന് ഒരാഴ്ചയ്ക്കു പിന്നാലെ നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയതെന്നതാണ് ശ്രദ്ധേയം.
രാജസ്ഥാനിലെ പൊഖ്റാനിൽ 1974ലാണ് ഇന്ത്യ ആദ്യമായി ആണവായുധം പരീക്ഷിച്ചത്. ഇന്ദിരാ ഗാന്ധിയായിരുന്നു അന്നു പ്രധാനമന്ത്രി. 1998ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കുന്പോൾ ആണ് പൊഖ്റാനിൽ രണ്ടാം ആണവായുധ പരീക്ഷണം നടത്തിയത്. പൂർണമായും ആണവായുധങ്ങൾ ഉപേക്ഷിച്ചുകൊണ്ട് ആണവ നിർവ്യാപന കരാറിൽ (എൻപിടി ) ഒപ്പിടില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ 2017ൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ആണവ പരീക്ഷണങ്ങൾ നടത്തില്ലെന്ന നിലപാടിലും ആണവ നിരായുധീകരണത്തിനായും ഇന്ത്യ ഉറച്ചു നിൽക്കും.
ആണവ നിർവ്യാപന കരാറിൽ അംഗമല്ലെങ്കിലും അതിന്റെ ലക്ഷ്യത്തോടും നയങ്ങളോടും ആണവായുധങ്ങൾ ഇല്ലാതാക്കാനുള്ള അതിന്റെ ശ്രമങ്ങളോടും ഇന്ത്യ എന്നും ചേർന്നു നിൽക്കുമെന്നുമായിരുന്നു യുഎൻ നിരായുധീകരണ സമിതിയിലെ ഇന്ത്യൻ പ്രതിനിധി അമൻദീപ് സിംഗ് ഗിൽ വ്യക്തമാക്കിയത്. 1964ൽ ചൈനയാണ് സംഘർഷ സാഹചര്യങ്ങളിൽ തങ്ങൾ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയത്.
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാനിൽനിന്നുയർന്നു വരുന്ന പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യയുടെ ആണവായുധ പ്രയോഗ നയത്തിൽ ഭാവിയിൽ സാഹചര്യത്തിന് അനൃസൃതമായ മാറ്റം ഉണ്ടാകുമെന്ന് രാജ്നാഥ് സിംഗ് മുന്നറിയിപ്പു നൽകിയത്.
സെബി മാത്യു
അറ്റകൈയ്ക്ക് ആണവായുധം; മോദിയുടെ ഉറപ്പ് മറികടന്ന് രാജ്നാഥിന്റെ മുന്നറിയിപ്പ്
11:43 PM Aug 16, 2019 | Deepika.com