ന്യൂഡൽഹി: ബാലാകോട്ട് പോരാട്ടത്തിനിടെ പാക്കിസ്ഥാന്റെ കസ്റ്റഡിയിലായതിനുശേഷം തിരിച്ചെത്തിയ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന് വീരചക്ര ബഹുമതി. സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഏറ്റവും വലിയ സൈനിക ബഹുമതികളിൽ മൂന്നാമത്തേതായ വീരചക്ര ബഹുമതി അഭിനന്ദനു നൽകുമെന്ന് പ്രഖ്യാപിച്ചത്. ബാലാകോട്ട് പോരാട്ടത്തിൽ വ്യോമസേനയുടെ ഭാഗമായിരുന്ന സ്ക്വാഡ്രണ്‍ ലീഡർ മിന്റി അഗർവാളിനു യുദ്ധസേവ മെഡൽ നൽകാനും തീരുമാനിച്ചു.
പുൽവാമ ആക്രമണത്തിനു തിരിച്ചടിയായി നടത്തിയ ബാലാകോട്ട് പോരാട്ടത്തിനിടെ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെ നേരിട്ട മിഗ് 21 ബൈസണ്‍ വിമാനം പറത്തിയത് അഭിനന്ദൻ വർത്തമാനായിരുന്നു.
പോരാട്ടത്തിൽ പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവെച്ചിട്ടതിനു പിന്നാലെയാണ് അഭിനന്ദനെ പാക്കിസ്ഥാൻ പിടികൂടുന്നത്. ഇതേ തുടർന്ന് അഭിനന്ദനെ യുദ്ധതടവുകാരനാക്കിയെങ്കിലും ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ പാക്കിസ്ഥാൻ ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ഇദ്ദേഹം ചികിത്സകൾക്കു ശേഷം വ്യോമസേനയിൽ ചുമതലകളിലേക്കു മടങ്ങിയെത്തിയതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തിന്റെ ഉന്നത ബഹുമതി ഇദ്ദേഹത്തെ തേടിയെത്തിയത്.
ബാലാകോട്ടിൽ നടത്തിയ പോരാട്ടത്തിൽ ഫൈറ്റർ കണ്ട്രോളർ എന്ന രീതിയിൽ നൽകിയ സേവനത്തിനാണ് മിന്റി അഗർവാളിനു പുരസ്കാരം ലഭിച്ചത്. രാഷ്ട്രീയ റൈഫിൾസിലെ സാപ്പർ പ്രകാശ് ജാദവിനും സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്റ് ഹർഷ്പാൽ സിംഗിനും ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയായി കീർത്തിചക്ര ലഭിക്കും. സൈനിക അർധ സൈനിക വിഭാഗത്തിൽ പെട്ട 14 പേർക്ക് ശൗര്യചക്രയും 98 പേർക്ക് ധീരതയ്ക്കുള്ള സേനാ മെഡലും അഞ്ച് പേർക്ക് നാവികസേനാ മെഡലും ഏഴ് പേർക്ക് വായുസേനാ മെഡലും അഞ്ച് പേർക്ക് യുദ്ധസേവ മെഡലും ലഭിക്കും.
അഭിനന്ദന് വീരചക്ര
12:00 AM Aug 15, 2019 | Deepika.com