ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ നിരോധനാജ്ഞ എടുത്തുകളഞ്ഞ് സാധാരണ നിലയിലെത്തിക്കാൻ കേന്ദ്രത്തിനു കുറച്ചുകൂടി സാവകാശം നൽകേണ്ടതുണ്ടെന്ന് സുപ്രീംകോടതി. ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് കർഫ്യു ഏർപ്പെടുത്തിയതിനെതിരേ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഒറ്റരാത്രികൊണ്ട് സാധാരണ നില കൈവരിക്കാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഭാഗമായി നേതാക്കളെ വീട്ടുതടങ്കലിലാക്കിയതും മേഖലയിൽ വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച് കർഫ്യു ഏർപ്പെടുത്തിയതുമാണ് തെഹ്സീൻ പൂനവാല പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്തത്. സ്കൂളുകളും ആശുപത്രികളും പോലീസ് സ്റ്റേഷനുകളും ഒന്നും പ്രവർത്തിക്കാൻ അനുവദിക്കാത്തത് പൗരന്റെ ജീവിതാവ ശ്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ മേനക ഗുരുസ്വാമി വാദിച്ചു. ഇതിനു സാഹചര്യത്തിന്റെ ഗൗരവസ്വഭാവംകൊണ്ടാകാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര മറുപടി നൽകി. ഇതിന് അവശ്യസർവീസുകൾ ലഭ്യമാക്കാൻ ഉത്തരവിടണമെന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് കർഫ്യു എന്നുവരെ തുടരുമെന്നു ജസ്റ്റീസുമാരായ എം.ആർ. ഷാ, അജയ് റെസ്തോഗി എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് ആരാഞ്ഞു. ജമ്മു കാഷ്മീരിന്റെ കാര്യത്തിൽ രാഷ്ട്രപതി ഉത്തരവിറക്കിയതും ബില്ലുകൾ പാർലമെന്റ് പാസാക്കിയതും അറ്റോർണി വിശദമാക്കി. സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എജി വ്യക്തമാക്കി.
സുരക്ഷാ നടപടികൾ കാരണം ഇതുവരെ ഒരു ജീവൻ പോലും നഷ്ടപ്പെട്ടിട്ടില്ല. 2016-ലെ സംഘർഷവിഷയങ്ങളിൽ ജമ്മു കാഷ്മീർ സാധാരണ നിലയിലാകാൻ മൂന്ന് മാസത്തിലധികം സമയമെടുത്തിരുന്നു. അന്ന് 47ലധികം പേർ കൊല്ലപ്പെട്ടതായും എജി ചൂണ്ടിക്കാട്ടി.
ഓരോ ജില്ലയിലെയും സ്ഥിതിഗതികൾ ജില്ലാ മജിസ്ട്രേറ്റ് അവലോകനം ചെയ്യുകയാണെന്നും അടിസ്ഥാന വിവരങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങൾ ഓരോന്നായി നീക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിശദമാക്കി.
ഇതേത്തുടർന്ന് വിഷയത്തിൽ കോടതി തത്കാലം ഇടപെടുന്നില്ലെന്നു കോടതി അറിയിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കുന്നതു വരെ ഹർജിയിലെ നടപടികൾ നീട്ടണമെന്ന ഹർജിക്കാരന്റെ ആവശ്യം അംഗീകരിച്ച കോടതി, രണ്ടാഴ്ചയ്ക്കു ശേഷം ഹർജി പരിഗണിക്കുമെന്നും അറിയിച്ചു.
ജമ്മു കാഷ്മീർ: കേന്ദ്രത്തിനു സമയം നൽകണമെന്നു സുപ്രീംകോടതി
11:50 PM Aug 13, 2019 | Deepika.com