സോൻഭദ്ര: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു ഭരണഘടനാവിരുദ്ധമായ രീതിയിലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സോൻഭദ്രയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. കാഷ്മീരിന്റേതു പോലുള്ള കാര്യങ്ങളിൽ നടപടിയെടുക്കുന്പോൾ നിയമങ്ങൾ പാലിക്കേണ്ടതുണ്ടായിരുന്നു.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നസ്വരമില്ല. കേന്ദ്രസർക്കാർ നടപടി ജനാധിപത്യ തത്ത്വങ്ങൾക്ക് എതിരാണ്. ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് എല്ലായ്പോഴും നിലകൊള്ളും -പ്രിയങ്ക കൂട്ടിച്ചേർത്തു. കാഷ്മീരിനു നല്കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രിയങ്കയുടെ ആദ്യ പ്രതികരണമാണിത്.
ഭൂമിതർക്കത്തിന്റെ പേരിൽ 10 ആദിവാസി വിഭാഗക്കാർ കൊല്ലപ്പെട്ട സോൻഭദ്ര ജില്ലയിലെ ഉംഭ ഗ്രാമത്തിൽ ഇന്നലെ പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി. ഒരു മാസം മുന്പ് ഉംഭ സന്ദർശനത്തിനെത്തിയ പ്രിയങ്കയെ യുപി ഭരണകൂടം തടഞ്ഞിരുന്നു. വാരാണസിയിൽനിന്ന് റോഡ് മാർഗം 100 കിലോമീറ്റർ സഞ്ചരിച്ചാണു പ്രിയങ്ക ഉംഭയിലെത്തിയത്.
ഭൂമിതർക്കത്തിന്റെ പേരിൽ കഴിഞ്ഞ ജൂലൈ 17ന് ഗ്രാമത്തലവനും അനുയായികളും നടത്തിയ വെടിവയ്പിലായിരുന്നു 10 ഗോണ്ട് ആദിവാസി വിഭാഗക്കാർ കൊല്ലപ്പെട്ടത്.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു ഭരണഘടനാവിരുദ്ധമായി: പ്രിയങ്ക ഗാന്ധി
11:50 PM Aug 13, 2019 | Deepika.com