ബെല്ലാരി: പ്രളയത്തെത്തുടർന്ന് കർണാടകയിലെ ബെല്ലാരി ജില്ലയിലുള്ള ലോകപ്രശസ്ത ഹംപി ഹെറിറ്റേജ് സൈറ്റിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതോടെയാണ് 100 വിദേശികളടക്കം 365 സഞ്ചാരികൾ മൂന്നുദിവസമായി ഹംപി ഹെറിറ്റേജ് സൈറ്റിലെ വിരുപാപുര ഗാഡെ ദ്വീപിലുള്ള ഗസ്റ്റ് ഹൗസുകളിൽ കുടുങ്ങിയത്. കനത്ത മഴയെത്തുടർന്ന് വെള്ളം നിറഞ്ഞതോടെ തൊട്ടടുത്ത തുംഗഭദ്ര അണക്കെട്ട് തുറന്നുവിട്ടതാണ് ഹംപി പ്രളയത്തിലാകാൻ കാരണം.
ഹംപിയിൽനിന്ന് തൊട്ടടുത്ത ഹൊസ്പേട്ട് ടൗണിലേക്കുള്ള 20 കിലോമീറ്ററോളം റോഡ് വെള്ളത്തിൽ മുങ്ങിയതോടെയാണ് സഞ്ചാരികളെ വ്യോമമാർഗം രക്ഷപ്പെടുത്തിയത്. വ്യോമസേനയുടെ എംഐ-17 ഹെലികോപ്ടറിലും ധ്രുവ് ഹെലികോപ്ടറിലുമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തുംഗ-ഭദ്ര നദികളുടെ തീരത്തുള്ള ഹംപി ഹെറിറ്റേജ് സൈറ്റ് യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രംകൂടിയാണ്. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച വിരുപാക്ഷ ക്ഷേത്രവും 14-ാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ നിർമിതികളും ഹംപിയുടെ പ്രത്യേകതകളാണ്. അതേസമയം, പ്രളയത്തിൽ ഹംപിയിലെയും സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലെയും ചരിത്രസ്മാരകങ്ങൾക്ക് യാതൊരുവിധ നാശവുമുണ്ടായിട്ടില്ലെന്ന് ടൂറിസം സെക്രട്ടറി ടി.കെ.സുനിൽകുമാർ പറഞ്ഞു.
പ്രളയം: ഹംപിയിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി
11:50 PM Aug 13, 2019 | Deepika.com