ന്യൂഡൽഹി: ഏമാന്മാർക്ക് പിഴച്ചാൽ ഏത്തമില്ലെന്നാണു പഴഞ്ചൊല്ല്. എന്നാൽ തലസ്ഥാനത്ത് കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിനാണ് കാക്കിയുടെ ചരിത്രത്തിൽ തന്നെ ഇതുവരെയില്ലാത്ത വിധം വലിയ പിഴവു പറ്റി കോടതി കയറി ഏത്തമിടേണ്ട അവസ്ഥയിലെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനമാണെന്നതു മറന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ചതാണ് ഡൽഹി പോലീസിനെ വെട്ടിലാക്കിയത്. വിഷയത്തിൽ ഇടപെട്ട ഡൽഹി ഹൈക്കോടതി ഏമാന്മാരുടെ ചെവിക്കും പിടിച്ചിട്ടുണ്ട്.
നാളത്തെ സ്വാതന്ത്ര്യദിനാഘോഷത്തെ റിപ്പബ്ലിക് ദിനാഘോഷം എന്നാക്കി ഡൽഹി പോലീസ് ഉത്തരവിറക്കിയതാണ് ഹൈക്കോടതി പിടികൂടിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗനിർദേശങ്ങളിലെ പിഴവാണ് ഹർജിക്കാരനായ മഞ്ജീത് സിംഗ് ചംഗ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഡൽഹി പോലീസിന്റെ സൗത്ത് ഡൽഹി യൂണിറ്റ് പുറത്തിറക്കിയ മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവിന്റെ തലക്കെട്ട് തന്നെ റിപ്പബ്ലിക് ഡേ എന്നാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഉത്തരവുകൾ മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ പുറത്തിറക്കാറില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
ഹർജി പരിശോധിച്ച ചീഫ് ജസ്റ്റീസ് ഡി.എൻ. പാട്ടീൽ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ച് ഹർജി കൂടുതൽ വാദത്തിനായി ഇന്നത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവിലുണ്ടായത് സാന്ദർഭികമായുള്ള പിഴവു മാത്രമാണെന്നു കരുതാനാവില്ലെന്നു കോടതി നിരീക്ഷിച്ചതായാണ് അറിയുന്നത്.
ജിജി ലൂക്കോസ്
ഓഗസ്റ്റ് 15നു ‘റിപ്പബ്ലിക്ക് ദിനാഘോഷം’; ഡൽഹി പോലീസിന്റെ ചെവിക്കു പിടിച്ച് ഹൈക്കോടതി
11:49 PM Aug 13, 2019 | Deepika.com