ഇസ്ലാമാബാദ്: ഇന്ത്യൻ സ്ഥാനപതി അജയ് ബിസാരിയയെ പാക്കിസ്ഥാൻ പുറത്താക്കി. കാഷ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതാണു പാക് പ്രകോപനത്തിനു കാരണം. ഇന്ത്യയിലെ പാക് സ്ഥാനപതി മൊയിനുൾ ഹഖിനെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു. ഇദ്ദേഹം ചുമതലയേറ്റിരുന്നില്ല.
ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം തരംതാഴ്ത്താനും ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കാനും പാക്കിസ്ഥാൻ തീരുമാനിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാസമിതി യോഗത്തിലാണു തീരുമാനമുണ്ടായത്. സൈന്യത്തോടു ജാഗ്രത പാലിക്കാൻ ഇമ്രാൻ ആവശ്യപ്പെട്ടു. മന്ത്രിമാരും സൈനിക മേധാവികളും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി പാക്കിസ്ഥാൻ വീണ്ടും വ്യോമപാത അടച്ചു. സെപ്റ്റംബർ അഞ്ചു വരെയാണു വ്യോമമേഖല അടച്ചത്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് പാക് ദേശീയ സുരക്ഷാ സമിതി യോഗം പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചു. കാഷ്മീർ ജനതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ദേശീയ സുരക്ഷാസമിതി യോഗം പ്രമേയം പാസാക്കി. ഇന്ത്യയുടെ നടപടിക്കെതിരേ ഐക്യരാഷ്ട്ര സഭയെ സമീപിക്കാനും തീരുമാനിച്ചു. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കാഷ്മീർ ഐക്യദാർഢ്യദിനമായും ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കും. കാഷ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ ഉയർത്തിക്കാട്ടാൻ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കും. ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും പുനഃപരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി, പ്രതിരോധമന്ത്രി പർവേസ് ഖട്ടക്, കരസേനാ മേധാവി ഖമർ ബജ്വ, വ്യോമ,നാവിക സേനാ മേധാവികൾ, ഐഎസ്ഐ തലവൻ ഫായിസ് അഹമ്മദ് തുടങ്ങിയവർ ദേശീയ സുരക്ഷാസമിതി യോഗത്തിൽ പങ്കെടുത്തു.
കാഷ്മീർ വിഷയത്തിൽ ചൊവ്വാഴ്ച പാക്കിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേർത്തിരുന്നു. പുൽവാമ പോലുള്ള ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനിടയാക്കിയേക്കുമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
2016ൽ പത്താൻകോട്ട് വ്യോമതാവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ പാക്കിസ്ഥാനുമായി ഉഭയകക്ഷിചർച്ച നടത്തിയിട്ടില്ല. പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതോടെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായി. പുൽവാമ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരക്യാന്പുകളിൽ ഇന്ത്യ കനത്ത ആക്രമണം നടത്തിയിരുന്നു.
കാഷ്മീർ: ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ പുറത്താക്കി
01:27 AM Aug 08, 2019 | Deepika.com