ന്യൂഡൽഹി: പ്രതിപക്ഷ നിരയിൽ നിന്നുള്ള ഒറ്റ തിരിഞ്ഞ എതിർപ്പുകളെ മറികടന്ന് ജമ്മു കാഷ്മീരിനെ വിഭജിക്കുന്ന പുനഃസംഘടന ബിൽ ലോക്സഭയും പാസാക്കി. എഴുപതിനെതിരേ 370 വോട്ടുകൾക്കാണ് ബിൽ പാസായത്.
പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പാക് അധീന കാഷ്മീരും ചൈനയുടെ പക്കലുള്ള അക്സായി ചിന്നും ജമ്മു കാഷ്മീരിന്റെ ഭാഗമാണെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാഷ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പുനഃസംഘടനാ ബില്ലും പ്രത്യേകാവകാശം എടുത്തുകളഞ്ഞ രാഷ്ട്രപതിയുടെ ഉത്തരവ് അംഗീകരിക്കുന്നതിനുള്ള പ്രമേയവും അവതരിപ്പിച്ചത്. ചരിത്രപരമായ വിഡ്ഢിത്തം എന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി ചരിത്രപരമായ ഒരു വിഡ്ഢിത്തത്തെ തിരുത്തുകയാണെന്നും അമിത്ഷാ പറഞ്ഞു.
ജമ്മു കാഷ്മീർ ഭൂമിയിലെ സ്വർഗമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അമിത്ഷാ പറഞ്ഞു. 370-ാം അനുച്ഛേദം ജമ്മു കാഷ്മീരിനും ഇന്ത്യക്കും ഇടയിലുണ്ടായിരുന്ന മതിൽ ആയിരുന്നെന്നും അതില്ലാതായി എന്നുമാണ് അമിത്ഷായുടെ അവകാശവാദം. ബിജെപിയോ നരേന്ദ്ര മോദിയോ പാക് അധീന കാഷ്മീരിനെ ഒരുകാലത്തും കൈവിടില്ല. ജമ്മു കാഷ്മീരിനു പ്രത്യേക സാന്പത്തിക സംവരണമേർപ്പെടുത്താനുള്ള ബിൽ അമിത് ഷാ പിൻവലിച്ചു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറ്റപ്പെടുത്തിയാണ് അമിത്ഷാ സംസാരിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സംസ്ഥാന പദവി നൽകുന്ന ഭരണഘടനയുടെ 371-ാം അനുച്ഛേദം ഇല്ലാതാക്കുക മോദി സർക്കാരിന്റെ ലക്ഷ്യമല്ല.
ജമ്മു കാഷ്മീരിലെ ജനങ്ങളുമായി സംവദിക്കാതെയാണ് വിഭജന തീരുമാനം അടിച്ചേൽപ്പിച്ചതെന്ന് പ്രതിപക്ഷ ആരോപണത്തിനും ആഭ്യന്തരമന്ത്രി മറുപടി നൽകി. മൂന്നു തലമുറകളായി ആശയ വിനിമയം നടത്തിയിട്ട് എന്തു ഫലമുണ്ടായി എന്നായിരുന്നു ഉത്തരത്തിന് പകരം ഷായുടെ മറുചോദ്യം.
അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചവർക്ക് ഒറ്റ രാത്രി കൊണ്ട് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശം ആക്കുന്നത് ചോദ്യം ചെയ്യാനുള്ള അവകാശമില്ല. ജമ്മു കാഷ്മീരിൽ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയതും കർഫ്യൂ പ്രഖ്യാപിച്ചതും. ചരിത്രപരമായ ഒരു വിഡ്ഢിത്തം തിരുത്തുകയാണ് തങ്ങളുടെ സർക്കാർ ചെയ്തതെന്നും അമിത്ഷാ അവകാശപ്പെട്ടു. 370-ാം അനുച്ഛേദം ഒരു തടസമായിരുന്നത് കൊണ്ടാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന് പോലും കാഷ്മീരിലേക്ക് കടക്കാൻ കഴിയാതിരുന്നത്. മൂന്നു കുടുംബങ്ങൾ കാരണം പഞ്ചായത്തീ രാജ് പോലും നടപ്പാക്കാനായില്ല- അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ നിരയിൽ നിന്നും കോണ്ഗ്രസ് എംപി മനീഷ് തിവാരിയാണ് ബില്ലിനെ എതിർത്തു ചർച്ചയ്ക്കു തുടക്കമിട്ടത്. അമിത്ഷാ അവതരിപ്പിച്ച പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നു എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. വിഭജന തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിനെ മോദി സർക്കാരിന്റെ ചരിത്രപരമായ മൂന്നാമത്തെ വിഡ്ഢിത്തം എന്നാണ് എഐഎംഐഎം നേതാവ് അസാദുദീൻ ഒവൈസി വിശേഷിപ്പിച്ചത്.
സർക്കാരിന് മൃഗീയഭൂരിപക്ഷമുള്ളത് കൊണ്ട് ബിൽ അനായാസം പാസാകുമെന്നും എന്നാൽ, ജമ്മു കാഷ്മീരിലെ ജനങ്ങൾക്ക് ഇന്ത്യയുമായുള്ള ഭരണഘടനാപരമായ ബന്ധം അവരോട് കൂടിയാലോചന നടത്താതെ വിച്ഛേദിച്ചു കളഞ്ഞിരിക്കുകയാണെന്ന് ശശി തരൂർ കുറ്റപ്പെടുത്തി. ഈ തീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രി സഭയിൽ വിശദീകരിക്കാതിരുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. വിഭജന തീരുമാനത്തിൽ സർക്കാർ ഭരണഘടന ചട്ടങ്ങളോ പാർലമെന്ററി നടപടിക്രമങ്ങളോ പാലിച്ചില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സെബി മാത്യു
ലോക്സഭയും കടന്ന് കാഷ്മീർ
12:36 AM Aug 07, 2019 | Deepika.com