ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ മുതിർന്ന നേതാവും നാഷണലിസ്റ്റ് കോണ്ഫറൻസ് നേതാവുമായ ഫറൂക്ക് അബ്ദുള്ള വീട്ടു തടങ്കലിൽ അല്ലെന്ന ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് കള്ളമെന്നു തെളിഞ്ഞു. ലോക്സഭയിൽ ഇന്നലെ ഫറൂക്ക് അബ്ദുള്ളയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ എംപിമാരോട് ഫറൂഖ് അബ്ദുള്ളയെ വീട്ടു തടങ്കലിൽ വയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് അമിത്ഷാ പറഞ്ഞത്.
എന്നാൽ, ഇതിനു തൊട്ടു പിന്നാലെ തന്നെ താൻ വീട്ടു തടങ്കലിൽ ആണെന്നും അമിത്ഷാ കള്ളം പറയുകയാണ് എന്നുമുള്ള വെളിപ്പെടുത്തലുമായി ഫറൂക്ക് അബ്ദുള്ള തന്നെ രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കാൻ സ്വന്തം വീടിന്റെ വാതിൽ തകർത്താണ് താൻ പുറത്തിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടിന് പുറത്തേക്കിറങ്ങാൻ തന്നെ അനുവദിച്ചില്ലെന്നും ഇക്കാര്യത്തിൽ അമിത്ഷാ കള്ളം പറഞ്ഞതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീർ പുനഃസംഘടന ബില്ലിൻമേൽ നടന്ന ചർച്ചയിൽ എൻസിപി എംപി സുപ്രിയ സുലേയാണ് സഭയിൽ തന്റെ അടുത്തിരിക്കുന്ന ഫറൂക്ക് അബ്ദുള്ള എവിടെ എന്നു ചോദിച്ചത്.
സമാജ് വാദി പാർട്ടി എംപി അഖിലേഷ് യാദവും ഇതേ ചോദ്യമുന്നയിച്ചിരുന്നു. ഇവർക്ക് മറുപടി നൽകവേയാണ് ഫറൂക്ക് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ വീട്ടു തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് അമിത്ഷാ ഉറപ്പിച്ചു പറഞ്ഞത്. ഫറൂക്ക് അബ്ദുള്ള സ്വന്തം താത്പര്യമനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ ആഹ്ലാദവാനായിരിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. ഫറൂക്ക് അബ്ദുള്ളയുടെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അവരുടെ പിതാവുമായും സഹോദരൻ ഒമർ അബ്ദുള്ളയുമായും ഈ ദിവസങ്ങളിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞതെന്നും സുപ്രിയ സുലേ പറഞ്ഞു. സഭ ഇന്നലെ ചേർന്നപ്പോൾ തന്നെ കോണ്ഗ്രസും ഡിഎംകെ നേതാവ് ടി.ആർ. ബാലുവും ഫറൂക്ക് അബ്ദുള്ളയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു.
""എന്റെ സംസ്ഥാനം പൊള്ളലേറ്റ് നിൽക്കുന്പോൾ സ്വന്തം താത്പര്യപ്രകാരം എന്തിന് വീട്ടിലിരിക്കണം”എന്നു ചോദിച്ചാണ് ഫറൂക്ക് അബ്ദുള്ള അമിത്ഷായുടെ കള്ളം പൊളിച്ചത്. ""എന്റെ ജനങ്ങളെ ജയിലിലേക്ക് അയയ്ക്കുന്നു. ഞാൻ വിശ്വസിക്കുന്ന ഇന്ത്യ ഇതല്ല''- തന്റെ വസതിയിലെത്തിയ മാധ്യമപ്രവർത്തകരോട് ഫറൂക്ക് അബ്ദുള്ള വികാരനിർഭരനായി പറഞ്ഞു. തടഞ്ഞു വച്ചിട്ടില്ലെന്ന് അമിത്ഷാ പറയുന്പോൾ പിന്നെ തടയാൻ നിങ്ങൾ ആരാണെന്ന് ഇവിടെ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ഞാൻ ചോദിച്ചു. തന്റെ എത്ര സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനോടകം പിരിച്ച് വിട്ടിട്ടുണ്ടെന്ന് നിശ്ചയമില്ലെന്നും അദ്ദേഹം പറഞ്ഞു.
അവർ ഓരോ പ്രദേശത്തെയും വിഭജിക്കുന്നു. ഇനി ഹൃദയങ്ങളെക്കൂടി വിഭജിക്കുമോ എന്നും ഫറൂക്ക് അബ്ദുള്ള ചോദിച്ചു. അവർ ഹിന്ദുക്കളെയും മുസ്ലിംകളെയും കൂടി വിഭജിക്കുമോ. ഇന്ത്യ എല്ലാവർക്കും ഉള്ളതാണെന്നാണ് വിശ്വസിക്കുന്നത്. എല്ലാവരും മതേതരത്തിലും അഖണ്ഡതയിലുമാണ് വിശ്വസിക്കുന്നത്. കാഷ്മീരിലെ സാധാരണ ജനങ്ങൾ ആഹാരമോ മരുന്നോ വാങ്ങാൻ കഴിയാത്ത വിധം വീടുകളിൽ അടച്ചു പൂട്ടിയിട്ട നിലയിലാണ്.
അമിത്ഷാ പറഞ്ഞത് കള്ളം; ഞാൻ വീട്ടുതടങ്കലിൽ: ഫറൂക്ക് അബ്ദുള്ള
12:36 AM Aug 07, 2019 | Deepika.com