ന്യൂഡൽഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി കൊണ്ടുള്ള പ്രമേയം സഭയിൽ കീറിയെറിഞ്ഞ കോണ്ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും ലോക്സഭ സ്പീക്കർ ഓം ബിർലയുടെ ശാസന. ഇത് സഭയ്ക്ക് ചേർന്ന നടപടിയല്ലെന്നും ആവർത്തിക്കരുതെന്നും ഇരുവർക്കും സ്പീക്കർ ഇന്നലെ ചേംബറിൽ വിളിച്ചു വരുത്തി താക്കീത് നൽകി.
തങ്ങൾ ഇരുവരും ദീർഘകാലം കേരള നിയമസഭയിൽ അംഗങ്ങളായിരുന്നെന്നും പ്രതിഷേധിക്കാനുള്ള അവസരം അവകാശമാണെന്നും ഇരുവരും വ്യക്തമാക്കി. എന്നാൽ, ഇത് പാർലമെന്റാണെന്നും ഈ സഭയുടെ അന്തസ് കാത്തു സൂക്ഷിക്കണമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ചയാണ് ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി കൊണ്ടുളള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവന്നത്. ഇതിന് പിന്നാലെ രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ലോക്സഭയിലും അമിത് ഷാ പ്രമേയം വച്ചു.
ഇതിനെതിരേ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എൻ പ്രതാപനും പ്രമേയം വലിച്ചുകീറിയത്. തുടർന്ന് കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
പ്രമേയം വലിച്ചുകീറിയതിൽ ഇന്നലെയാണ് സ്പീക്കർ ഇരു എംപിമാരെയും വിളിച്ചുവരുത്തി ശാസിച്ചത്. സ്പീക്കറുടെ ചേംബറിൽ വിളിച്ചുവരുത്തിയായിരുന്നു ശാസന. ഇത് സഭയ്ക്ക് ചേർന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു താക്കീത്.
ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും സ്പീക്കർ ഇരുവർക്കും മുന്നറിയിപ്പ് നൽകി. ഇന്നലെ രാജ്യസഭയിൽ ഭരണഘടന വലിച്ചുകീറിയ പിഡിപി എംപിമാരോട് പുറത്തുപോകാൻ സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു നിർദേശിച്ചിരുന്നു.
കാഷ്മീർ പ്രമേയം കീറിയെറിഞ്ഞു; ഹൈബിക്കും പ്രതാപനും സ്പീക്കറുടെ ശാസന
12:03 AM Aug 07, 2019 | Deepika.com