ന്യൂഡൽഹി: പാക്കിസ്ഥാനുമായി കാ ഷ്മീർ വിഷയം ചർച്ച ചെയ്യാൻ മധ്യസ്ഥത വഹിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ആരോപണം തള്ളി കേന്ദ്രസർക്കാർ.
നരേന്ദ്ര മോദി കാരണം ഇന്ത്യ അമേരിക്കയുടെ മുന്നിൽ തലകുനിക്കേണ്ടി വന്നു എന്ന് പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തിയതിനിടയ്ക്കാണ് ഇക്കാര്യം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശദീകരണം നൽകിയത്. പാർലമെന്റിന്റെ ഇരുസഭകളിലും മന്ത്രി ഇതു സംബന്ധിച്ച വിശദീകരണം നൽകി. ഉഭയക്ഷി ചർച്ചയിലൂടെ അല്ലാതെ കാഷ്മീർ വിഷയത്തിൽ പരിഹാരമില്ലെന്ന ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും വ്യക്തമാക്കി.
കാഷ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്കു സമീപിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം ശരിയെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ദുർബലമായ പ്രസ്താവന തൃപ്തികരമല്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മോദി പുറത്തുവിടണമെന്നും രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ലോക്സഭയിൽ ഇന്നലെ ശൂന്യവേളയുടെ തുടക്കത്തിൽ കോണ്ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് വിഷയം ഉന്നയിച്ചത്. തൊട്ടുപിന്നാലെ സംസാരിച്ച തൃണമൂൽ കോണ്ഗ്രസ് എംപി സൗഗത റോയിയും ഇതേ വിഷയം ഉന്നയിച്ചു. രാജ്യസഭയിൽ കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമാണ് വിഷയം ഉന്നയിച്ചത്. ലോക്സഭയിൽ വിദേശകാര്യമന്ത്രിക്കെതിരായ പരാമർശം നടത്തിയ സൗഗത റോയിക്കെതിരേ ഭരണപക്ഷ എംപിമാർ രൂക്ഷ പ്രതിഷേധം ഉയർത്തി. ഒടുവിൽ ജയശങ്കറിനെതിരായ തൃണമൂൽ എംപിയുടെ പരാമർശം സഭാരേഖകളിൽനിന്നു നീക്കം ചെയ്തതായി സ്പീക്കർ അറിയിച്ചു.
സെബി മാത്യു
കാഷ്മീരിൽ മധ്യസ്ഥതയ്ക്ക് ട്രംപ്; മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം
01:07 AM Jul 24, 2019 | Deepika.com