ന്യൂഡൽഹി: കാഷ്മീർ വിഷയത്തിൽ ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന ആരോപണത്തിൽ കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
കോണ്ഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് അമേരിക്കയുടെ മുന്നിൽ തലകുനിക്കേണ്ടി വന്നുവെന്നു പറഞ്ഞത്. വിഷയത്തിൽ പ്രധാനമന്ത്രി സഭയിലെത്തി വിശദീകരണം നൽകണമെന്നും പ്രതിപക്ഷ നിരയിൽ ഒറ്റക്കെട്ടായി എഴുന്നേറ്റു നിന്ന എംപിമാർ ആവശ്യപ്പെട്ടു. ലോ ക്സഭയിൽ ഇന്നലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി എഴുന്നേറ്റു നിന്നാണ് ട്രംപ് വിഷയത്തിൽ പ്രതിഷേധമുയർത്തിയത്.
രൂക്ഷ പ്രതിഷേധത്തിനിടെയാണ് മന്ത്രി മറുപടി നൽകുമെന്ന് പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മറുപടി നൽകുമെന്ന് അറിയിച്ചത്. ഇതോടെ പ്രധാനമന്ത്രി സഭയിലെത്തി മറുപടി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം മുദ്രാവാക്യം മുഴക്കി സഭയിൽനിന്നിറങ്ങിപ്പോയി. രൂക്ഷമായ പ്രതിപക്ഷ ബഹളത്തിനിടെ ആയിരുന്നു ജയശങ്കർ വിശദീകരണം നൽകിയത്. ബഹളം മൂലം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രിയോട് വിശദീകരണം ഒരിക്കൽകൂടി നൽകാൻ ആവശ്യപ്പെടണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ സ്പീക്കറോടു പറഞ്ഞു. ഇതോടെ വിദേശകാര്യമന്ത്രി വിശദീകരണം ആവർത്തിച്ചു.
കാഷ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും. ട്രംപിന്റെ മധ്യസ്ഥത തേടിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നുമാണ് എസ്. ജയശങ്കർ പറഞ്ഞത്. പാക്കിസ്ഥാനുമായുള്ള ചർച്ചകൾ ഉഭയകക്ഷി തലത്തിൽ മാത്രം നടത്തുമെന്നും മധ്യസ്ഥരെ ഇടപെടീക്കില്ല എന്നുമുള്ള നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും ഇന്ത്യ തയാറാകില്ല. ഇക്കാര്യത്തിൽ ഷിംല കരാറിലെയും ലാഹോർ പ്രഖ്യാപനത്തിലെയും വ്യവസ്ഥകൾ തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ട്രംപിന്റെ വാക്കുകൾ ശരിയെങ്കിൽ, ഷിംല കരാറിന്റെ ലംഘനമാണ് മോദി നടത്തിയതെന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നേരിട്ട് രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വൈറ്റ്ഹൗസിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. "നരേന്ദ്ര മോദിയുമായി കാഷ്മീർ വിഷയം രണ്ടാഴ്ച മുന്പ് സംസാരിച്ചിരുന്നു. മധ്യസ്ഥത ആകാമോ എന്ന് മോദി ചോദിച്ചു. കാഷ്മീർ പ്രശ്നം വർഷങ്ങൾ നീണ്ടതാണ്. വിഷയത്തിൽ ഇന്ത്യ-പാക്കി സ്ഥാൻ ചർച്ചകളിൽ മധ്യസ്ഥതയ്ക്കു തയാറാണ്. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമേ വിഷയത്തിൽ ഇടപെടൂ' എന്നുമാണ് ട്രംപ് പറഞ്ഞത്.
എന്നാൽ, ട്രംപിന്റെ പ്രസ്താവനയെ തള്ളി ഇന്ത്യയുടെ പ്രതികരണം വന്നതോടെ വിശദീകരണവുമായി അമേരിക്ക രംഗത്തെത്തി. മധ്യസ്ഥതയല്ല, പ്രശ്നപരിഹാരത്തിനുള്ള ചർച്ചകളെ പിന്തുണയ്ക്കാമെന്നാണ് അറിയിച്ചതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാവിധ സഹായങ്ങളും നൽകാമെന്നുമെന്നാണ് ട്രംപ് പറഞ്ഞതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വിശദീകരിച്ചു. കാഷ്മീർ ഉഭയകക്ഷി വിഷയമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന നിലപാട് സ്വാഗതം ചെയ്യുന്നു. ഇന്ത്യ-പാക്കിസ്ഥാൻ ചർച്ചകൾക്ക് പിന്തുണ നൽകാൻ ട്രംപ് ഭരണകൂടം തയാറാണെന്നും യുഎസ് സ്റ്റേറ്റ് വക്താവ് പറഞ്ഞു.
ട്രംപ് വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ട്
01:07 AM Jul 24, 2019 | Deepika.com