സ്ത്രീശക്തിയുടെ വിജയം
978 കോടി രൂപ മുടക്കിയ ചന്ദ്രയാൻ-2 ദൗത്യം സ്ത്രീശക്തിയുടെ വിജയം കൂടിയാണ്. ഋതു കരിധാൽ, എം. വനിത എന്നിവരാണ് യഥാക്രമം മിഷൻ, പ്രോജക്ട് ഡയറക്ടർമാർ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
തദ്ദേശീയമായ സാങ്കേതികവിദ്യയാണ് പദ്ധതിക്കു പിന്നിലെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഹൃദയത്തിലും ആത്മാവിലും എന്നു ട്വീറ്റ് ചെയ്തു. ചന്ദ്രയാൻ-2 ന്റെ വിജയം ശാസ്ത്രസാങ്കേതിക രംഗത്തേക്ക് യുവാക്കൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂറ്റൻ സ്ക്രീനിൽ ചന്ദ്രയാൻ- 2 വിക്ഷേപണം കാണുന്നതിന്റെ ദൃശ്യവും മോദി ട്വീറ്റ് ചെയ്തു.
റോക്കറ്റിൽനിന്നു വേർപെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയ ചന്ദ്രയാൻ 2 പേടകത്തിന്റെ നിയന്ത്രണം ബംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് ഏറ്റെടുത്തതായി ഇസ്രോ പ്രസ്താവനയിൽ അറിയിച്ചു.
ഓഗസ്റ്റ് 13 വരെ ഭൂമിക്കു ചുറ്റും
ഓർബിറ്റർ, ലാൻഡർ, റോവർ എന്നീ മൂന്നുഘട്ടങ്ങളുള്ള ചന്ദ്രയാൻ 2 ഓഗസ്റ്റ് 13 വരെ ഭൂമിയെ ഭ്രമണം ചെയ്യും. പിന്നീട്, ഇന്ധനം ജ്വലിപ്പിച്ച് ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന പേടകം ഓഗസ്റ്റ് 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.
സെപ്റ്റബർ രണ്ടിന് ഓർബിറ്ററിൽനിന്നു ലാൻഡർ വേർപെടും. സെപ്റ്റംബർ മൂന്നിനു ലാൻഡർ ചന്ദ്രന് 30 കിലോമീറ്റർ അടുത്തെത്തും. സെപ്റ്റംബർ ഏഴിന് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. ഇതിനുശേഷം ലാൻഡറിൽനിന്നു റോവർ വേർപെടും.
ജൂലൈ 15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു വിക്ഷേപണം മാറ്റിയത്. കഴിഞ്ഞ 15ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബര്‍ ആറിനു ലാന്‍ഡര്‍ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങുമായിരുന്നു.
ചന്ദ്രയാൻ -1
ചന്ദ്രയാൻ -1ന്റെ വിജയത്തിന് 11 വർഷങ്ങൾക്കു ശേഷമാണ് ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത്. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാൻ-1 ദൗത്യമായിരുന്നു. 312 ദിവസത്തെ പ്രവർത്തനത്തിനുശേഷം 2009 ഓഗസ്റ്റ് 29 ആണ് പദ്ധതി അവസാനിച്ചത്.
ചന്ദ്രയാന്റെ പിന്നിലെ പെൺസാന്നിധ്യം
ചന്ദ്രയാനിലൂടെ ഇന്ത്യയുടെ ബഹിരാകാശ കുതിപ്പ് ചര്‍ച്ച ചെയ്യുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ശ്രദ്ധേയമായ സ്ത്രീസാന്നിധ്യമുണ്ട്.
മുത്തയ്യ വനിത, ഋതു കരിധാല്‍ എന്നിവരാണ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയതിൽ നിർണായക പങ്കു വഹിച്ചിരിക്കുന്നത്. സ്ത്രീകള്‍ പ്രോജക്ട് ഡയറക്ടര്‍, മിഷന് ഡയറക്ടര്‍ എന്നീ പദവികള്‍ അലങ്കരിക്കുന്ന ആദ്യ ഇന്റര്‍ പ്ലാനറ്ററി ദൗത്യം എന്ന ഖ്യാതിയും ഇനി ചന്ദ്രയാന്‍ 2ന് സ്വന്തം.
ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം മുതൽ ഈ ദൗത്യം അവസാനിക്കുന്നതുവരെ ഉത്തരവാദിത്വമുള്ള പ്രോ ജക്റ്റ് ഡയറക്ടറാണ് തമിഴ്നാട് സ്വദേശിനിയായ മുത്തയ്യ വനിത. ഐഎസ്ആര്‍ഒയില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയും മറ്റാരുമല്ല. ഉത്തര്‍പ്രദേശ് സ്വദേശിനി ഋതുവാകട്ടെ ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തുംവരെയുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മിഷന് ഡയറക്ടറും. നാല്‍പ്പത് വയസ് പിന്നിടുന്ന ഇരുവരും കഴിഞ്ഞ 20 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്.
മുത്തയ്യ വനിത
ഈ ദൗത്യത്തിലേക്ക് എത്തുന്നതിനു മുന്‍പ് യു.ആര്. റാവു സാറ്റലൈറ്റ് സെന്ററിൽ ഇലക്ട്രോണിക്സ് സിസ്റ്റം എന്‍ജിനിയറായിരുന്നു.
ഡിജിറ്റല്‍ സിഗ്നലുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്പെഷലൈസ് ചെയ്ത വനിതാ ശാസ്ത്രജ്ഞയും മുത്തയ്യ വനിതയാണ്. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സില്‍ മുത്തയ്യ വനിതയുടേതായി നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ്, ഓഷ്യന്‍ ആപ്ലിക്കേഷന്‍ സാറ്റലൈറ്റായ ഓഷ്യന്‍സാറ്റ് 2, ഉഷ്ണമേഖലയിലെ ജലചക്രം അടക്കം പഠിക്കാനുളള ഇന്ത്യന്ഫ്രഞ്ച്-സാറ്റലൈറ്റ് മേഘാട്രോപിക്യൂസ് എന്നീ പദ്ധതികളുടെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായും മുത്തയ്യ വനിത നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള അസ്ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരം മുത്തയ്യ വനിതയ്ക്കായിരുന്നു. സയന്‍സ് ജേണലായ നേച്ചര്‍ തെരഞ്ഞെടുത്ത 2019ലെ മികച്ച അഞ്ച് ശാസ്ത്രജ്ഞരുടെ പട്ടികയിലും മുത്തയ്യ വനിത ഇടംപിടിച്ചിരുന്നു.
ഋതു കരിധാൽ
മംഗൾയാന്റെ ഡെപ്യൂട്ടി ഒാപ്പറേഷൻസ് ഡയറക്ടറായാണ് ഋതു കരിധാൽ ശ്രദ്ധേയയാവുന്നത്. ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് എയറോസ്പേസ് എന്‍ജിനിയറിംഗ് പാസായ ഋതുവിനെ 2007ല്‍ ഐഎസ്ആര്‍ഒ യുവ സയന്റിസ്റ്റായി തെരഞ്ഞെടുത്തിരുന്നു.
18 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ സേവനമനുഷ്ഠിക്കുന്ന കരിധാല്‍, ചന്ദ്രയാന്‍1 അടക്കം വിവിധ ദൗത്യങ്ങളുടെ ഭാഗമായിരുന്നെങ്കിലും മംഗൾയാന് ദൗത്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
മിഷന് ഡയറക്ടര്‍ എന്ന നിലയില്‍ ദൗത്യത്തിന്റെ എല്ലാ മേഖലകളുടെയും മേൽനോട്ടം കരിധാലിനാണ്. ലഖ്നൗ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ കരിധാൽ ഇന്ത്യയുടെ റോക്കറ്റ് വനിത എന്നാണ് അറിയപ്പെടുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണം
01:47 AM Jul 23, 2019 | Deepika.com