ന്യൂഡൽഹി: ചന്ദ്രയാൻ -2 ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. മുൻ വിക്ഷേപണത്തിനുണ്ടായ സാങ്കേതിക പിഴവിനെ തരണം ചെയ്ത് ശാസ്ത്രജ്ഞർ അവരുടെ മനക്കരുത്തും നിശ്ചയദാർഢ്യവും തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഇസ്രോ ചെയർമാൻ കെ. ശിവനുമായി സംസാരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തെയും ദൗത്യത്തിലെ മറ്റംഗങ്ങളെയും അഭിനന്ദിക്കുകയും വിക്ഷേപണം ഇന്ത്യക്കാകെ അഭിമാനം പകരുന്നുവെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
""സാങ്കേതിക പിഴവുമൂലം കഴിഞ്ഞയാഴ്ചത്തെ വിക്ഷേപണം മാറ്റേണ്ടിവന്നു. പിഴവിനെ നിങ്ങൾ ഉത്സാഹപൂർവം നേരിട്ടു പരിഹരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ വിജയകരമായ വിക്ഷേപണവും സാധ്യമായി. അതിനു നിങ്ങൾക്ക് പ്രത്യേക അഭിനന്ദനം''. മോദി പറഞ്ഞു. ഇത് ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസത്തിന്റെയും കാര്യപ്രാപ്തിയുടെയും കഴിവിന്റെയും ഉത്തമോദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദൗത്യത്തിലുണ്ടായ വെല്ലുവിളി തരണം ചെയ്തതിനൊപ്പം അതിനേക്കാൾ കുറഞ്ഞ സമയത്തിൽ ചന്ദ്രിനിലെത്തണമെന്ന തീരുമാനമെടുക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രനിലെത്തുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ വാഹനമാണിത്. ഇതോടെ ഇന്ത്യ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമാകും. ഇതോടെ മനുഷ്യരാശിയുടെയാകെ വിജ്ഞാനത്തിനു ചന്ദ്രോപരിതലത്തെക്കുറിച്ചു കൂടുതൽ അറിവുപകരാൻ ഇന്ത്യക്കാകുമെന്ന് മോദി കൂട്ടിച്ചേർത്തു.
ശാസ്ത്രജ്ഞർ നിശ്ചയദാർഢ്യംകൊണ്ട് പിഴവു തിരുത്തി, മുന്നേറി: മോദി
01:47 AM Jul 23, 2019 | Deepika.com