ന്യൂഡൽഹി: ചന്ദ്രയാൻ-രണ്ടിന്റെ വിജയകരമായ വിക്ഷേപത്തിന്റെ ഊർജം കൈമുതലാക്കി സൂര്യനിലേക്കു കൂടുതൽ വെളിച്ചം വീശുന്ന പദ്ധതിയിലേക്ക് ഐഎസ്ആർഒ. സൂര്യനെക്കുറിച്ചു കൂടുതൽ ആഴത്തിൽ പഠിക്കാനുള്ള ആദിത്യ-എൽ ഒന്ന് 2020 ന്റെ ആദ്യ പകുതിയിൽ വിക്ഷേപിക്കാനാകുമെന്നാണ് ഐഎസ്ആർഒയിലെ ശാസ്ത്രസമൂഹത്തിന്റെ പ്രതീക്ഷ.
സൂര്യോപരിതലമെന്നു വിശേഷിക്കപ്പെടുന്ന കൊറോനയിലായിരിക്കും ആദിത്യയുടെ ഗവേഷണങ്ങൾ. സൂര്യോപരിതലത്തിൽ ഇത്രയധികം ചൂടുണ്ടാകുന്നത് എന്തുകൊണ്ടെന്ന ശാസ്ത്രലോകത്തിന്റെ ചോദ്യത്തിന് ഉത്തരമാണ് ആദിത്യ പ്രധാനമായും അന്വേഷിക്കുക. ഐഎസ്ആർഒയുടെ വെബ്സൈറ്റിൽ പദ്ധതിയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ കൂടുതൽ ഫലപ്രദമായി പ്രവചിക്കാൻ ഈ പഠനങ്ങൾകൊണ്ടു കഴിയുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ കഴിഞ്ഞ മാസം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇതോടൊപ്പം ശുക്രനെക്കുറിച്ച് പഠിക്കാനുള്ള വീനസ് പദ്ധതി, ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ഗഗൻയാൻ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇതിനു പുറമേ ബഹിരാകാശത്ത് ഇന്ത്യയുടെ സ്പേസ്സ്റ്റേഷൻ എന്ന സ്വപ്നവും യാഥാർഥ്യമാക്കും. മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ നടത്താൻ ശേഷിയുള്ള ചെറിയ പരീക്ഷണശാലയാകും ഒരുക്കുക. 2022ൽ ഗഗൻയാൻ പദ്ധതിക്കു പിന്നാലെയാകും ഇതെന്നും ശിവൻ പറഞ്ഞു.
ഇന്ത്യയുടെ ചന്ദ്രയാൻ-2 വിക്ഷേപണം ന്യുയോർക്ക് ടൈംസ്, ബിബിസി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് നൽകിയത്.
ഇനി സൂര്യനിലേക്ക്, ആദിത്യ അടുത്ത വർഷം
01:47 AM Jul 23, 2019 | Deepika.com