ബംഗളൂരു: കർണാടക നിയമസഭാ സമ്മേളനത്തിൽ നാടകീയരംഗങ്ങൾ ഇന്നലെയും തുടർന്നു. രാത്രി വൈകി സമ്മേളനം അവസാനിപ്പിച്ചു. ഇന്നു രാവിലെ 11ന് സഭ വീണ്ടും ചേരും. വൈകുന്നേരം ആറിനു മുന്പ് വിശ്വാസ വോട്ടെടുപ്പു നടത്തുമെന്ന് സ്പീക്കർ അറിയിച്ചു.
ഭരണപക്ഷ എംഎൽഎമാരുടെ ബഹളത്തെത്തുടർന്ന് രണ്ടു മണിക്കൂറോളം നിർത്തിവച്ച സമ്മേളനം രാത്രി 8.40ഓടെ പുനരാരംഭിച്ചെങ്കിലും ഭരണപക്ഷം ബഹളം തുടർന്നു. എംഎൽഎമാർ ബഹളം തുടരുന്നതു ശരിയല്ലെന്നും പുലർച്ചെ വരെ ഇവിടെ ഇരിക്കാൻ താൻ തയാറാണെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് വൈകിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും തന്നെ ബലിയാടക്കരുതെന്നും സ്പീക്കർ പറഞ്ഞിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് അർധരാത്രി വരെ തങ്ങൾ കാത്തിരിക്കാമെന്നു ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞു. വോട്ടെടുപ്പിന് കുമാരസ്വാമി ഉറപ്പു നല്കിയതായും യെദിയൂരപ്പ പറഞ്ഞു. എന്നാൽ, കോണ്ഗ്രസ്-ജെഡിഎസ് എംഎൽഎമാർ സഭ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇന്നത്തെ സുപ്രീംകോടതി വിധിക്കു ശേഷമേ വോട്ടെടുപ്പ് നടത്താവൂ എന്നായിരുന്നു ഭരണപക്ഷ എംഎൽഎമാരുടെ ആവശ്യം.
അംഗങ്ങൾക്കെല്ലാം സംസാരിക്കാൻ അവസരം നല്കിയ ശേഷമേ വിശ്വാസവോട്ടെടുപ്പ് നടത്താവൂ എന്നാവശ്യപ്പെട്ട് ഭരണകക്ഷി എംഎൽഎമാർ നേരത്തേ ബഹളമുണ്ടാക്കിയിരുന്നു. വോട്ടെടുപ്പ് ഇന്നലെത്തന്നെ വേണമെന്ന് ബിജെപി അംഗങ്ങളും ആവശ്യപ്പെട്ടു. നീണ്ട ചർച്ചകളിലൂടെ ഭരണപക്ഷം വോട്ടെടുപ്പ് വൈകിക്കുകയാണെന്നു ബിജെപി ആരോപിച്ചു. തുടർന്ന് സഭ നിർത്തിവച്ചു.
വിശ്വാസവോട്ടെടുപ്പിന് രണ്ടു ദിവസംകൂടി സമയം ആവശ്യപ്പെട്ട് ഭരണപക്ഷ നേതാക്കൾ സ്പീക്കറെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവരാണു സ്പീക്കറെ കണ്ടത്.
ഇന്നു രാവിലെ 11നു മുന്പ് സഭയിൽ ഹാജരായില്ലെങ്കിൽ അയോഗ്യരാക്കുമെന്നു കാണിച്ച് സ്പീക്കർ വിമത എംഎൽഎമാർക്കു നോട്ടീസ് അയച്ചു. ഇന്നു സഭയിൽ ഹാജരായില്ലെങ്കിൽ വിമതരെ അയോഗ്യരാക്കുമെന്നു മുതിർന്ന മന്ത്രി ഡി.കെ. ശിവകുമാറും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
വിശ്വാസവോട്ടെടുപ്പ് നീട്ടുന്നതിനെതിരേ സ്വതന്ത്ര എംഎൽഎമാരുടെ ഹർജിയിൽ കെപിസിസിയും സ്പീക്കറും കക്ഷി ചേരും. വിമതരുടെ വിപ്പിൽ വ്യക്തത തേടിയാണു കക്ഷി ചേരുന്നത്. കോൺഗ്രസിനുവേണ്ടി കപിൽ സിബലും സ്പീക്കർക്കുവേണ്ടി മനു അഭിഷേക് സിംഗ്വിയും ഹാജരാകും.
കർണാടക നിയമസഭാ സമ്മേളനം രാത്രി വൈകിയും തുടർന്നു
01:47 AM Jul 23, 2019 | Deepika.com