ന്യൂഡൽഹി: ഓടകളും കക്കൂസുകളും കഴുകാനല്ല തന്നെ തെരഞ്ഞെടുത്തതെന്നു പ്രസ്താവന നടത്തിയ ഭോപ്പാൽ എംപി പ്രജ്ഞസിംഗ് ഠാക്കൂറിന് ബിജെപിയുടെ താക്കീത്. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ, പ്രജ്ഞ സിംഗ് ഠാക്കൂറിനെ വിളിച്ചുവരുത്തിയാണ് ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചത്. ഇത്തരത്തിൽ പ്രസ്താവന നടത്തുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് എംപിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലുള്ള സീഹോറിൽ പാർട്ടി പ്രവർത്തകർക്കായി നടത്തിയ പരിപാടിയിലാണ് പ്രജ്ഞസിംഗ് ഠാക്കൂർ വിവാദ പ്രസ്താവന നടത്തിയത്. "ഒരു കാര്യം മനസിലാക്കണം, നിങ്ങളുടെ ഓടകൾ വൃത്തിയാക്കാനല്ല എന്നെ തെരഞ്ഞെടുത്തത്. കക്കൂസുകൾ കഴുകാനുമല്ല. എന്തിനാണോ എന്നെ തെരഞ്ഞെടുത്തത്, അക്കാര്യം സത്യസന്ധമായി ചെയ്യും. ഇക്കാര്യം നേരത്തെയും പറഞ്ഞിട്ടുണ്ട്, ഇനിയും പറയുകയും ചെയ്യും. എംഎൽഎമാർ, മുനിസിപ്പൽ കൗണ്സിലർമാർ ഉൾപ്പെടെ സ്ഥലത്തെ പൊതുപ്രവർത്തകരുമായി ചേർന്ന് മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് എംപിയുടെ ചുമതല. നിങ്ങളുടെ പ്രാദേശിക വിഷയങ്ങൾ അവിടെയുള്ള പ്രാദേശിക പ്രതിനിധികളുമായി ചേർന്ന് പരിഹരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനു പകരം എപ്പോഴും എന്നെ ഫോണിൽ വിളിക്കുകയാണ് ചെയ്യുന്നത്'- പ്രജ്ഞ പറഞ്ഞു.
സ്വഛ് ഭാരത് പദ്ധതിയോടുള്ള എതിർപ്പാണ് പ്രജ്ഞ സിംഗിന്റെ വാക്കുകളെന്നാണ് വിമർശനമുയരുന്നത്. ഇതേത്തുടർന്നാണ് എംപിയെ വിളിച്ചുവരുത്തി പാർട്ടി വർക്കിംഗ് പ്രസിഡന്റ് താക്കീത് നൽകിയത്.
മലേഗാവ് സ്ഫോടന ക്കേസിലെ പ്രതിയായിരുന്ന പ്രജ്ഞസിംഗ് ഠാക്കൂർ ഇതാദ്യമല്ല വിവാദ പ്രസ്താവന നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് ഗോഡ്സെ അനുകൂല പ്രസ്താവന നടത്തിയത് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കിയിരുന്നു.
കക്കൂസ് കഴുകലല്ല തന്റെ പണിയെന്ന് പ്രജ്ഞ സിംഗ്; താക്കീത് ചെയ്തു ബിജെപി
01:08 AM Jul 23, 2019 | Deepika.com