ന്യൂഡൽഹി: തൊഴിൽസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാനും പരാതികളിൽ അടിയന്തര നടപടിക്കു നിയമനിർമാണത്തിനുള്ള ശിപാർശകൾക്കുമായി ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാജ്നാഥ് സിംഗ് അധ്യക്ഷനായി രൂപീകരിച്ച മന്ത്രിതല സമിതി ഇല്ലാതായി. രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മീ ടു ആരോപണങ്ങളുടെ പിന്നാലെ രൂപീകരിച്ച സമിതി പുനഃസംഘടിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്നാണ് ഇതു സംബന്ധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടികളിൽനിന്നു വ്യക്തമാകുന്നത്.
നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വരവോടുകൂടി ഈ സമിതി ഇല്ലാതായി എന്നാണ് ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. രൂപീകരിച്ചതിനുശേഷം സമിതി എത്ര തവണ യോഗം ചേർന്നുവെന്നോ ഏതൊക്കെ ദിവസങ്ങളിലാണ് യോഗം ചേർന്നതെന്നോ വ്യക്തമാക്കേണ്ട ഒരു കടപ്പാടും തങ്ങൾക്കില്ലെന്നാണ് അമിത് ഷായുടെ മന്ത്രാലയം തുറന്നു പറഞ്ഞിരിക്കുന്നത്.
മൂന്നു മാസത്തിനുള്ളിൽ സമിതി എന്തൊക്കെ നിർദേശങ്ങളും ശിപാർശകളുമാണ് സമർപ്പിച്ചതെന്നു വ്യക്തമാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാകുന്നില്ല.
തൊഴിൽ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ വിവരിച്ച് വിവിധ കോണുകളിൽനിന്ന് മീ ടു പരാതികൾ പരന്പരയായി മാറിയതോടെയാണ് സമിതിക്ക് രൂപം നൽകാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതരായത്. മീ ടു ആരോപണത്തിൽ ഉൾപ്പെട്ട് ഒന്നാം മോദി സർക്കാരിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് സർക്കാർ സമിതി രൂപീകരിച്ചത്.
കഴിഞ്ഞ മോദി സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിംഗ് ആയിരുന്നു സമിതിയുടെ അധ്യക്ഷൻ. അന്നത്തെ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, മേനക ഗാന്ധി എന്നിവരായിരുന്നു 2018 ഒക്ടോബർ 24ന് രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ.
സെബി മാത്യു
മീ ടു: മന്ത്രിതല പരിഹാരസമിതി നടപടിയില്ലാതെ അവസാനിച്ചു
01:08 AM Jul 23, 2019 | Deepika.com