ന്യൂഡൽഹി: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ പത്തുപേർ കൊല്ലപ്പെട്ട സ്ഥലത്ത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചതിൽ പാർലമെന്റിന് മുന്നിൽ കോണ്ഗ്രസ് എംപിമാർ പ്രതിഷേധിച്ചു. സോൻഭദ്രയിൽ അക്രമത്തിന് ഇരയായവർക്ക് നീതി ഉറപ്പാക്കുക, പ്രിയങ്ക ഗാന്ധിയെ തടഞ്ഞതിന് യുപി സർക്കാർ മറുപടി പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പാർലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ എംപിമാർ പ്രതിഷേധിച്ചത്.
യുപിയിൽ ദളിതർക്കെതിരേ അക്രമങ്ങൾ നടക്കുകയാണെന്നും നിരപരാധികൾ കൊല്ലപ്പെടുകയാണെന്നും ശശി തരൂർ എംപി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതും ഇരകളായ കുടുംബങ്ങളെ ആശ്വസിപ്പിക്കേണ്ടതും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തമാണ്. എന്തടിസ്ഥാനത്തിലാണ് പ്രിയങ്ക ഗാന്ധിയെ യോഗി ആദിത്യ നാഥിന്റെ സർക്കാർ തടയുന്നതെന്നും ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്നതെന്നും ഇതൊക്കെ ലജ്ജാകരമാണെന്നും തരൂർ പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ തടഞ്ഞതും അറസ്റ്റ് ചെയ്തതും ജനാധിപത്യ വിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണെന്നും രാജ്യസഭാ കക്ഷിനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
വിഷയം രാജ്യസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ രാജ്യസഭ പലവട്ടം പിരിഞ്ഞു. ലോക്സഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചു പ്രതിഷേധിച്ചു.
സോൻഭദ്രയിൽ പ്രിയങ്കയെ തടഞ്ഞതിൽ പ്രതിഷേധം
01:08 AM Jul 23, 2019 | Deepika.com