ന്യൂഡൽഹി: വിദ്യാർഥികൾക്ക് ഒരേ സമയം ഒന്നിലധികം ബിരുദം നേടാനുള്ള അവസരം അനുവദിക്കാൻ യുജിസിയിൽ വീണ്ടും ആലോചന. ഇരട്ട ബിരുദ പഠനം ഒരുമിച്ച് സാധ്യമാക്കുന്നതിനെക്കുറിച്ചു പരിശോധിക്കാൻ യുജിസിയുടെ വൈസ് ചെയർമാൻ ഭൂഷണ് പട്വർധൻ അധ്യക്ഷനായി പ്രത്യേക സമിതിയെ നിയോഗിച്ചു.
ഒരേ സർവകാലാശാലയിൽനിന്നോ, ഒന്നിലധികം സർവകലാശാലകളിൽനിന്നോ, വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈൻ അല്ലെങ്കിൽ പാർട്ട് ടൈം രീതികളിലോ ഒരേസമയം രണ്ടു ഡിഗ്രികൾക്കായി വിദ്യാർഥികൾക്ക് അവസരം ഒരുക്കാനാണ് ആലോചന. ഒരു മാസം മുന്‍പു രൂപീകരിച്ച പട്വർധൻ സമിതി യോഗം ചേർന്നു. ഒരേസമയം ഇരട്ട ബിരുദം എന്ന ആശയത്തിന്റെ പ്രായോഗികതയെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി വരികയാണ്. ഒരുമിച്ച് ഇരട്ടം ബിരുദം നൽകുന്നതിനെക്കുറിച്ച് പരിശോധിക്കാൻ 2012ൽ യുജിസി കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാൽ ചർച്ചകൾക്കു ശേഷം അന്ന് ഉപേക്ഷിച്ച ആശയമാണ് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്.
ഒരുമിച്ച് ഇരട്ട ബിരുദം നൽകുന്നതിനോട് സ്റ്റാറ്റ്യൂട്ടറി കൗണ്‍സിലുകൾ യോജിക്കാത്തതിനാൽ യുജിസിയുടെ 2003ലെ തീരുമാനപ്രകാരം ആദ്യ ഡിഗ്രി, ബിരുദാനന്തര ബരുദ ചട്ടങ്ങൾ അനുസരിച്ച് സർവകലാശാലകൾ പ്രോഗ്രാമുകൾ നടത്തേണ്ടതാണെന്ന് 2016 ജനുവരി 15ന് യുജിസി വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. ഏതെങ്കിലും റഗുലർ ഡിഗ്രി കോഴ്സിന് എൻറോൾ ചെയ്ത വിദ്യാർഥികൾക്ക് പരമാവധി ഒരു അധിക ഡിഗ്രി കോഴ്സിനു കൂടി ഒരേസമയം ഓപ്പണ്‍ അല്ലെങ്കിൽ വിദൂര രീതിയിൽ അനുവദിക്കാവുന്നതാണെന്നായിരുന്നു 2012ലെ സമിതിയുടെ ശിപാർശ. ഹൈദരാബാദ് സർവകലാശാലയിലെ വൈസ് ചാൻസലറായിരുന്ന ഫർഖാൻ ഖമർ അധ്യക്ഷനായ 2012ലെ സമിതിയുടെ ശിപാർശകൾ യുജിസി അംഗീകരിച്ചിരുന്നില്ല. എന്നാൽ, ഒരേസമയം രണ്ടു ബിദുദ കോഴ്സിനു ചേരാൻ വിദ്യാർഥികളെ അനുവദിക്കാനാകില്ലെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
ജോർജ് കള്ളിവയലിൽ
ഒരേസമയം ഒന്നിലധികം ബിരുദം: വീണ്ടും ആലോചന
12:45 AM Jul 23, 2019 | Deepika.com