ന്യൂഡൽഹി: വീട്ടിലുള്ളത് ഫാനും ലൈറ്റും മാത്രം. കണക്ഷൻ രണ്ട് കിലോവാട്ടിന്റെ വൈദ്യുതി. എന്നിട്ടും വൃദ്ധ ദന്പതികൾക്ക് വൈദ്യുതി ബോർഡ് നൽകിയത് 128 കോടിയുടെ ബിൽ. കേട്ടറിവ് മാത്രമുള്ള ഭീമമായ തുകയുടെ ബിൽ കണ്ടതിന്റെ ഷോക്ക് മാറുന്നതിനുമുന്പേ ചെറിയ കുടുംബത്തിന്റെ വൈദ്യുത കണക്ഷനും കട്ടു ചെയ്തു.
ഉത്തർപ്രദേശ് ഹാപുർ ചാമ്രി ഗ്രാമത്തിലുള്ള ഷമീമിനാണ് 1,28,45,95,444 രൂപയുടെ ബിൽ കിട്ടിയത്. ഫാനും ലൈറ്റും മാത്രമുള്ള തങ്ങൾക്ക് ഇത്രയും വലിയ തുകയുടെ ബില്ല് കിട്ടിയതിനെത്തുടർന്നു വൃദ്ധ ദന്പതികൾ പല തവണ ബോർഡിന്റെ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ബിൽ അടച്ചാൽ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂയെന്ന് യുപി വൈദ്യുതി ബോർഡ് അധികൃതരും പറയുന്നു.
പ്രദേശത്തെ മുഴുവൻ വൈദ്യുതി ബില്ലാണ് തനിക്ക് നൽകിയതെന്നാണ് ഷമീമിന്റെ ആരോപണം. ജീവിതത്തിലെ എല്ലാ സന്പാദ്യവും നൽകിയാലും ഒരിക്കലും ബിൽ അടയ്ക്കാൻ കഴിയില്ല. തന്റെ പരാതി കേൾക്കാൻ പോലും ഉദ്യോഗസ്ഥർ കൂട്ടാക്കുന്നില്ല. പാവപ്പെട്ടവരായ തങ്ങൾ എങ്ങനെ ഇത്രയും പണം കണ്ടെത്തുമെന്ന് ഭാര്യ ഖൈറു നിഷയും ചോദിക്കുന്നു.
സംഭവം വിവാദമായതോടെ സാങ്കേതിക പിഴവായിരിക്കാമെന്ന വാദവുമായി യുപി വൈദ്യുതി ബോർഡ് അസിസ്റ്റന്റ് ഇല്ക്ട്രിക്കൽ എഞ്ചിനീയർ രാം ശരണ്‍ രംഗത്തെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷം ബിൽ മാറ്റിനൽകുമെന്നും രാംശരണ്‍ മാധ്യമങ്ങളോടു പറഞ്ഞു.
വീട്ടിൽ ഫാനും ലൈറ്റും മാത്രം; കിട്ടിയത് 128 കോടിയുടെ ബിൽ!
12:32 AM Jul 22, 2019 | Deepika.com