ന്യൂഡൽഹി: പതിനഞ്ചുവർഷം തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയും പിന്നീട് കേരള ഗവർണറുമായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് (81) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹി എസ്കോർട്സ് ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 3.55നായിരുന്നു അന്ത്യം. മൃതദേഹം നിസാമുദീനിലെ വസതിയിലെത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി തുടങ്ങിയവരുൾപ്പെടെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവർ അനുശോചിച്ചു.
മൃതദേഹം ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഡൽഹിയിലെ നിഗം ബോധ് ഘട്ടിൽ നടക്കും. ഡൽഹി സർക്കാർ രണ്ടു ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അന്തരിച്ച വിനോദ് ദീക്ഷിത് ആണ് ഭർത്താവ്. കുടുംബ സമേതമുള്ള ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് വിനോദ് ദീക്ഷിത് മരിച്ചത്. മുൻ കോണ്‍ഗ്രസ് വക്താവും മുൻ എംപിയുമായിരുന്ന സന്ദീപ് ദീക്ഷിതാണ് മകൻ. മകൾ: ലതിക ദീക്ഷിത് സെയ്ദ്. പഞ്ചാബിലെ കപൂർത്തലയിലാണ് ഷീല ജനിച്ചത്.
മൂന്നു തവണ തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ജനുവരിയിൽ പാർട്ടി ഡൽഹി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടക്കു കിഴക്കൻ ഡൽഹി മണ്ഡലത്തിൽ ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയോട് മത്സരിച്ചു പരാജയപ്പെട്ടു.
1998 മുതൽ 2013 വരെ തുടർച്ചയായി മൂന്നു തവണയാണ് ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്നത്. രണ്ടു തവണ കേന്ദ്രമന്ത്രിയുമായിരുന്നു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളിനോട് ഷീല ദീക്ഷിത് പരാജയപ്പെട്ടു. 2014 മാർച്ച് 11ന് കേരള ഗവർണറായി ചുമതലയേറ്റു. നരേന്ദ്ര മോദി സർക്കാർ യുപിഎ സർക്കാർ നിയമിച്ച ഗവർണർമാരെ മാറ്റാൻ നീക്കം ആരംഭിച്ചതോടെ 2014 ഓഗസ്റ്റ് 24ന് ഷീല ദീക്ഷിത് രാജി വച്ചു. അഞ്ചു മാസക്കാലം മാത്രമാണ് ഷീല ദീക്ഷിത് കേരള ഗവർണർ ആയിരുന്നത്. 2010ൽ നടന്ന കോമണ്‍വെൽത്ത് അഴിമതിക്കേസിനെത്തുടർന്നാണ് ഡൽഹിയിൽ ഷീലയ്ക്കും കോണ്‍ഗ്രസിനും കാലിടറിയത്.
ഷീല ദീക്ഷിത് വിടവാങ്ങി
02:00 AM Jul 21, 2019 | Deepika.com