ബംഗളൂരു: കർണാടക നിയമസഭയിൽ ആർക്കാണു ഭൂരിപക്ഷമുള്ളതെന്ന് നാളെ അറിയാമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു. നാളെ വിശ്വാസവോട്ടെടുപ്പിനുശേഷം ഭൂരിപക്ഷത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖ്യകക്ഷികൾ കരുതിക്കൂട്ടി വിശ്വാസവോട്ടെടുപ്പു നടപടികൾ വൈകിച്ചില്ലെന്നും ഭരണഘടനാപരമായ പ്രധാനപ്പെട്ട ചില വിഷയങ്ങൾക്ക് വ്യക്തത വരുത്തേണ്ടതുള്ളതിനാൽ വിശദമായ കൂടിയാലോചനകൾ വേണമെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിനു കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തണമെന്ന ഗവർണർ വാജുഭായ് വാലയുടെ രണ്ട് അന്ത്യശാസനവും സ്പീക്കർ തള്ളിയതോടെയാണു കർണാടക രാഷ്ട്രീയം കൂടുതൽ സങ്കീർണമായത്. നാളെ വീണ്ടും സഭ സമ്മേളിക്കാനിരിക്കെ വിശ്വാസ വോട്ടെടുപ്പ് നടപടി നാളെത്തന്നെ പൂർത്തിയാമെന്ന് സ്പീക്കർക്കു മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു
വിശ്വാസ വോട്ടെടുപ്പിൽ ഗവർണറുടെ ഇടപെടലിനെതിരേ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും വിപ്പിൽ വ്യക്തത തേടി കോൺഗ്രസും വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവാണു കോൺഗ്രസിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. വിശ്വാസ വോട്ടെടുപ്പിന് അന്ത്യശാസനം നല്കിയ ഗവർണറുടെ നടപടിയെയും കുമാരസ്വാമി ചോദ്യംചെയ്തു. 15 എംഎൽഎമാർ രാജിവച്ചതോടെയാണു കുമാരസ്വാമി സർക്കാർ പ്രതിസന്ധിയിലായത്. രാജിവച്ചവരിൽ 12 പേർ മുംബൈയിൽ തുടരുകയാണ്.
കർണാടക പ്രതിസന്ധി ; എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നാളെ: കോൺഗ്രസ്
02:00 AM Jul 21, 2019 | Deepika.com