ന്യൂഡൽഹി: ശിവസേന അകത്തു കയറി പൂജ നടത്തുമെന്നു ഭീഷണി മുഴക്കിയതോടെ താജ്മഹലിന്റെ സുരക്ഷ വർധിപ്പിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അപേക്ഷ അനുസരിച്ചാണ് താജ്മഹലിന്റെ സുരക്ഷ വർധിപ്പിച്ചത്. ചട്ടപ്രകാരം താജ്മഹലിന്റെ അകത്തോ പരിസരത്തോ ഏതെങ്കിലും തരത്തിലുള്ള മതപരമായ ചടങ്ങുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് എഎസ്ഐ പരാതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 17 നാണ് ശിവസേനയുടെ ആഗ്ര പ്രസിഡന്റ് വീണു ലവാനിയ തിങ്കളാഴ്ചകളിൽ താജ്മഹലിന്റെ ഉൾവശത്തുള്ള മോസ്കിനുള്ളിൽ ആരതി നടത്തുമെന്നും പോലീസ് തടയാൻ ശ്രമിക്കരുതെന്നും പ്രഖ്യാപിച്ചത്. താജ്മഹൽ ഒരു മ്യൂസിയം അല്ലെന്നും തേജോ മഹാലയ എന്ന ശിവക്ഷേത്രം ആണെന്നുമായിരുന്നു ശിവസേന നേതാവിന്റെ വാദം. എന്നാൽ, താജ്മഹലിനുള്ളിൽ ഒരു തരത്തിലുള്ള പൂജയും അനുവദിക്കാനാകില്ലെന്നാണ് എഎസ്ഐ സൂപ്രണ്ട് വസന്ത് സ്വരങ്കർ പറഞ്ഞത്. സുരക്ഷ ശക്തമാക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനാ ഭീഷണി; താജ്മഹലിന്റെ സുരക്ഷ വർധിപ്പിച്ചു
01:39 AM Jul 21, 2019 | Deepika.com