ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സഭയിൽ ഇന്നലെ ചോദ്യോത്തര വേളയിൽ തന്നെ കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വിഷയം ഉന്നയിച്ചിരുന്നു.
എന്നാൽ, സ്പീക്കർ അനുമതി നൽകാതിരുന്നതിനെത്തുടർന്ന് കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങൾ ജനാധിപത്യത്തെ സംരക്ഷിക്കൂ എന്നെഴുതിയ പ്ലക്കാർഡുകളുമായി നടുത്തളത്തിലേക്കിറങ്ങി. മുദ്രാവാക്യം മുഴക്കി സ്പീക്കറുടെ ചേംബറിനുമുന്നിൽ നിരന്ന അംഗങ്ങളോടു മടങ്ങിപ്പോകാൻ പലതവണ സ്പീക്കർ ഓം ബിർല ആവശ്യപ്പെട്ടെങ്കിലും കണക്കിലെടുത്തില്ല. സംസ്ഥാന വിഷയങ്ങൾ സഭയിൽ ഉന്നയിക്കരുതെന്നും കർണാടക വിഷയം ഇതിനോടകം രണ്ടു തവണ ഉന്നയിച്ചതാണെന്നും ഇനി അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.
ഇതോടെ പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കി. മുദ്രാവാക്യം വിളിയിൽ ചോദ്യോത്തര വേള മുങ്ങിപ്പോകും എന്ന അവസ്ഥ ആയതോടെ ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കാമെന്ന് സ്പീക്കർ ഉറപ്പു നൽകി. അതോടെ പ്രതിഷേധം അവസാനിപ്പിച്ച അംഗങ്ങൾ ഇരിപ്പിടങ്ങളിലേക്കു മടങ്ങി.
ശൂന്യവേളയിൽ വിഷയം ഉന്നയിച്ച അധീർ രഞ്ജൻ ചൗധരി, കർണാടകയിൽ നിയമസഭയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും കശാപ്പ് ചെയ്യപ്പെടുകയാണെന്ന് ആരോപിച്ചു. എന്നാൽ, ചൗധരി വിഷയത്തിലേക്ക് കാര്യമായി കടക്കാനൊരുങ്ങിയതും സ്പീക്കർ വിവരവകാശ ഭേദഗതി ബില്ലവതരണത്തിന് അനുമതി നൽകി. ഇതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഡിഎംകെയും ഉൾപ്പടെയുള്ള അംഗങ്ങൾ സഭ വിട്ടിറങ്ങിപ്പോയി.
കർണാടക: ലോക്സഭയിൽ പ്രതിപക്ഷ ബഹളം
12:28 AM Jul 20, 2019 | Deepika.com