ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനക്കേസിൽ ആറു മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കുകയും ഒൻപത് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കുകയും വേണമെന്നു ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാൻ, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരടക്കമുള്ള 15 ബിജെപി- വിഎച്ച്പി നേതാക്കൾക്കെതിരേയുള്ള ഗൂഢാ ലോചനക്കുറ്റം പുനഃസ്ഥാപിച്ചശേഷം രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
വിചാരണ പൂർത്തിയാക്കുന്നതിനിടെ പ്രത്യേക കോടതി ജഡ്ജിയെ സ്ഥലം മാറ്റുകയോ ചുമതലയിൽ നിന്നു നീക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. വിചാരണ നടപടികൾ രണ്ട് വർഷം പിന്നിടുകയും പ്രത്യേക കോടതി ജഡ്ജി സെപ്റ്റംബർ 30നു വിരമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിച്ചത്.
വിചാരണ നടപടികൾ പൂർത്തിയാക്കാൻ ആറ് മാസമെങ്കിലും വേണ്ടിവരുമെന്നാണ് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ച കോടതി ഒൻപത് മാസത്തിനുള്ളിൽ വിധി പറയണമെന്നു നിർദേശിക്കുകയായിരുന്നു. അതുവരെ ജഡ്ജിയുടെ കാലാവധി നീട്ടി നൽകാനും രണ്ടംഗ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിനു നിർദേശം നൽകി.
ബാബ്റി മസ്ജിദ്: ഒന്‍പതു മാസത്തിനുള്ളിൽ വിധി പറയണമെന്നു സുപ്രീംകോടതി
12:28 AM Jul 20, 2019 | Deepika.com